കോട്ടയത്ത് കാണാതായ അഞ്ജു ഷാജിയുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി

By Web TeamFirst Published Jun 8, 2020, 12:04 PM IST
Highlights

ബിരുദ വിദ്യാർത്ഥിനിയായിരുന്ന അ‍ഞ്ജു ഷാജിയെ കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയിരുന്നു.  പരീക്ഷ നടന്ന കോളജിന്‍റെ അധികൃതർ മകളെ മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ ആരോപിക്കുന്നു

കോട്ടയം: പാലായിൽ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റിൽ നിന്ന് കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മീനച്ചിലാറ്റിൽ നിന്ന് കണ്ടെടുത്തത്. കാഞ്ഞിരപ്പള്ളിയിലെ പാരലൽ കോളേജിൽ ബിരുദ വിദ്യാര്‍ത്ഥിനിയായ അഞ്ജു പരീക്ഷയെഴുതാൻ വേണ്ടി ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിലെത്തിയതായിരുന്നു. കോപ്പിയടിച്ചെന്ന് ആരോപിച്ച്  പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയതിൽ മനംനൊന്താണ് മകൾ മീനച്ചിലാറ്റിലേക്ക് ചാടിയെന്നാണ് കുടുംബം ആരോപിക്കുന്നത്. 

ചേര്‍പ്പുങ്കൽ പാലത്തിൽ ബാഗ് കണ്ടതിനെ തുടർന്നാണ് തെരച്ചിൽ ആരംഭിച്ചത്. രാത്രി വരെ തെരച്ചിൽ തുടർന്നെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ കൊമേഴ്സ് അവസാന വർഷ വിദ്യാർത്ഥിയായിരുന്നു അഞ്ജു. പഠനത്തിൽ മിടുക്കിയായ മകൾ കോപ്പിയടിക്കില്ലെന്നും അച്ഛൻ ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കി ഞാൻ പോകുന്നു  എന്ന രണ്ട് വരി സന്ദേശം കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിന് അഞ്ജു ഷാജി അയച്ചിരുന്നു. ഈ സന്ദേശവും പൊലീസ് പരിശോധിച്ചു. 

click me!