
കല്‍പ്പറ്റ/തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണത്തിൽ കടുത്ത നടപടിക്ക് ഒരുങ്ങി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുൻ വൈസ് ചാൻസലർ എം. ആർ. ശശീന്ദ്രനാഥിനു കാരണം കാണിക്കൽ നോട്ടിസ് നൽകി. മുൻ ഡീൻ, അസി വാർഡൻ എന്നിവർക്ക് എതിരെ സ്വീകരിച്ച നടപടി 45 ദിവസത്തിനകം അറിയിക്കണം എന്ന് വിസിയോട് ആവശ്യപ്പെട്ടു. ഗവർണറുടെ നീക്കത്തിൽ തൃപ്തിയുണ്ടെന്നു സിദ്ധാർത്ഥന്‍റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശശീന്ദ്രനാഥിനുള്ള കാരണം കാണിക്കൽ നോട്ടീസിൽ 30 ദിവസത്തിനുള്ളിൽ മറുപടി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിദ്ധാര്‍ത്ഥന്‍റെ മരണത്തിന് പിന്നാലെ സസ്പെൻഷൻ നേരിട്ട ശശീന്ദ്രനാഥിന്‍റെ സർവീസ് കാലാവധി ആഗസ്റ്റ് നാലിന് അവസാനിച്ചിരുന്നു. അതിനാൽ തന്നെ എന്താകും തുടർനടപടി എന്നതും നിര്‍ണായകമാണ്. മുൻ ഡീൻ എം.കെ. നാരായണൻ, അസി വാഡൻ ആർ. കാന്തനാഥൻ എന്നിവർക്ക് എതിരായ നടപടിയും സസ്പെൻഷനിൽ ഒതുങ്ങില്ല. ഇരുവർക്കും എതിരെ സ്വീകരിച്ച നടപടി 45 ദിവസത്തിനകം അറിയിക്കണമെന്നാണ് വീസിക്ക് കിട്ടിയ നിർദ്ദേശം. നിലവിൽ ഇരുവരും സസ്പെൻഷനിലാണ്.
ചാൻസലറുടെ റിപ്പോർട്ടിന്മേൽ എന്തു നടപടി സ്വീകരിക്കണം എന്ന് പരിശോധിക്കാൻ, സർവകലാശാല നാല് അംഗ സമിതിയെ ചുമതലപ്പെടുത്തി. സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ ചെയ്ത വിദ്യാർത്ഥികളെ സംരക്ഷിച്ചവർക്ക് എതിരെ കടുത്ത നടപടി വരുന്നതിൽ ആശ്വാസമുണ്ടെന്ന് സിദ്ധാര്‍ത്ഥന്‍റെ അമ്മ പറഞ്ഞു.ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും തുടര്‍നടപടിയുണ്ടായിട്ടില്ല. ഗവര്‍ണറുടെ നീക്കത്തില്‍ സംതൃപ്തിയുണ്ട്. ഇപ്പോഴും ആളുകളെ സംരക്ഷിക്കാൻ നീക്കം നടത്തുന്നുണ്ട്. മുൻ വിസിയെയും ഡീനിനെയും അസി വാര്‍ഡനെയും ജോലിയിൽ നിന്ന് പുറത്താക്കണം. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും സിദ്ധാര്‍ത്ഥന്‍റെ അമ്മ പറഞ്ഞു.
ഇന്നലെ യൂണിവേഴ്‌സിറ്റിയിൽ ചേർന്ന ബോർഡ് ഓഫ് കൗൺസിലിലും മാനേജ്‌മെന്‍റ് കൗൺസിലിലും വിഷയം ചർച്ചയായി. നേരത്തെ സർവകലാശാല നിയോഗിച്ച കമ്മീഷന്‍റെ കണ്ടെത്തലിനുമേൽ, ബോഡ് ഓഫ് കൗൺസിൽ ഹിയറിങ്ങിന് ശുപാർശ നൽകിയിരുന്നു. വൈസ്ചാൻസിലർ കെ എസ് അനിൽ ഹിയറിങ് നടത്തും. എന്നാൽ നടപടിക്ക് ഗവർണറുടെ നിർദ്ദേശം വന്നതിനാൽ മാനേജ്മെന്റ് കൗൺസിൽ ഉടൻ ചേർന്ന് തീരുമാനം അറിയിക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam