ആലപ്പുഴ മെഡിക്കല്‍ കോളേജിൽ പ്രസവത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി

By Web TeamFirst Published Apr 28, 2024, 4:59 PM IST
Highlights

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

ആലപ്പുഴ: മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

പ്രസവത്തെ തുടർന്ന് അണുബാധയേറ്റാണ് ആലപ്പുഴയിൽ യുവതി മരിച്ചത്. അമ്പലപ്പുഴ സ്വദേശി ഷിബിനയായിരുന്നു മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമായിരുന്നു മരണം. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. പ്രസവത്തെ തുടർന്നായിരുന്നു അണുബാധ. ഇത് കരളിനെ അടക്കം ബാധിച്ചിരുന്നു. 

അന്ന് മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ്  ഐസിയുവിൽ ചികിത്സയിലായിരുന്നു ഷിബിന. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഇതിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. ആശുപത്രിയിൽ ഇവരുടെ പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.

അതേസമയം യുവതിയുടെ മരണം ഹൃദയഘാതം മൂലമെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. പ്രസവത്തിന് മൂന്ന് ദിവസം മുൻപ് യുവതിക്ക് യൂറിനൽ ഇൻഫെക്ഷൻ ഉണ്ടായിരുന്നുവെന്നും പ്രസവശേഷം അണുബാധ വർധിച്ചുവെന്നും അവർ പറഞ്ഞു. 

ഈ അണുബാധയാണ് ആന്തരിക അവയവങ്ങളെയും ബാധിച്ചത്. ഒരാഴ്ച മുൻപ് നില മെച്ചപ്പെട്ടതിനെ തുടർന്നു വാർഡിലേക്ക് മാറ്റിയെങ്കിലും രണ്ടു ദിവസം മുൻപ് ആദ്യ ഹൃദയാഘാതം വന്നു. ഇന്നുച്ചയ്ക്ക് വീണ്ടും ഹൃദയാഘാതം സംഭവിച്ചുവെന്നും ഇതോടെയാണ് മരണം ഉണ്ടായതെന്നുമാണ് ആശുപത്രി നൽകിയ വിശദീകരണം.

ഈ പ്രവചനം ഫലിച്ചാൽ തെക്കൻ കേരളം തണുക്കും; 7 ജില്ലകളിൽ 5 ദിവസം മഴ വരുന്നു, കടലാക്രമണ സാധ്യത, ജാഗ്രത വേണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!