
ദില്ലി: മണിച്ചന്‍ കേസില്‍ കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammad Khan). ഫയല്‍ ഇതുവരെ കണ്ടിട്ടില്ല. പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും. സുപ്രീംകോടതി നിര്‍ദ്ദേശം എന്തെന്നറിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍റെ മോചനം സംബന്ധിച്ച് നാല് ആഴ്ച്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതി ഇന്ന് നിര്‍ദ്ദേശിച്ചത്. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. പേരറിവാളന്‍ കേസും സുപ്രീംകോടതി ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശുപാർശ നിലവിൽ ഗവർണറുടെ പരിഗണനയിലാണ്. മണിച്ചന്‍റെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് ചന്ദ്രൻ മണിച്ചൻ. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തമുണ്ടായത്. 31 പേർ മരിച്ച ദുരന്തത്തിൽ ആറു പേർക്ക് കാഴ്ച പോയി. 150 പേർ ചികിത്സ തേടി. വീട്ടിലെ ഭൂഗർഭ അറകളിലായിരുന്നു മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാൻ കലർത്തിയ വിഷസ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്. കേസിൽ മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. വിതരണക്കാരി ഹൈറുന്നീസ 2009 ൽ ശിക്ഷ അനുഭവിക്കവേ മരിച്ചു. മണിച്ചന്‍റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കിയ മണിച്ചനെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സർക്കാർ ശുപാർശയിൽ ഗവർണർ തീരുമാനമെടുത്തില്ല. പൂജപ്പുര സെൻട്രൽ ജയിലിലാണ് മണിച്ചൻ ആദ്യം ശിക്ഷ അനുഭവിച്ചത്. പിന്നീട് നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam