
കൊച്ചി: കൊച്ചിയിൽ എഎസ്ഐയെ കുത്തിയത് നടിയെ ആക്രമിച്ച കേസിലെ (Actress Assault Case) പ്രതി. ദിലീപ് (Dileep) പ്രതിയായ ക്വട്ടേഷൻ കേസിലെ പ്രതി വിഷ്ണുവാണ് എഎസ്ഐയെ കുത്തിയത്. സുനില്‍ കുമാറിന്‍റെ സഹതടവുകാരനായിരുന്നു വിഷ്ണു. കാക്കനാട്ടെ ജയിലിൽ വെച്ച്, രണ്ട് കോടി ആവശ്യപ്പെട്ട് ദിലീപിൻ്റെ മാനേജർക്ക് സുനി എഴുതിയ കത്ത് മാനേജർക്ക് നേരിട്ട് നൽകിയത് വിഷ്ണുവാണ്. നടിയെ അക്രമിച്ച കേസിൽ ദിലീപിൻ്റെ പങ്കിനെ പറ്റി വ്യക്തമായ തെളിവ് ലഭിച്ചത് ഈ കത്തിൽ നിന്നാണ്. ബൈക്ക് മോഷണക്കേസിൽ പിടികൂടുമ്പോഴാണ് വിഷ്ണു എഎസ്ഐയെ കുത്തിയത്.
മെട്രോ സ്റ്റേഷന് സമീപത്ത് മോഷ്ടിച്ച ബൈക്ക് തള്ളിക്കൊണ്ടുപോവുകയായിരുന്ന വിഷ്ണുവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് എഎസ്ഐ ഗിരീഷ് കുമാറിന് കുത്തേറ്റത്. കൈത്തണ്ടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എഎസ്ഐ ആശുപത്രി വിട്ടു. വധശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത് പ്രതിയെ റിമാന്റ് ചെയ്തു. എച്ച്.എം.ടി കോളനി സ്വദേശിയാണ് വിഷ്ണു എന്ന ബിച്ചു. പൊലീസിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ദിലീപിനെ കുടുക്കിയ ആ കത്ത് എത്തിച്ചത് വിഷ്ണു
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്കിനെ പറ്റി വ്യക്തമായ തെളിവ് ലഭിച്ചത് പള്‍സര്‍ സുനി ജയിലില്‍നിന്നയച്ച കത്തിലൂടെയാണ്. ഇതൊടൊപ്പം മൊബൈല്‍ രേഖകളും നിര്‍ണായക തെളിവായി. ഇതൊടൊപ്പം കേസ് വഴിതിരിച്ച് വിടാന്‍ വേണ്ടി ദിലീപ് നല്‍കിയ പരാതിയും തിരിച്ചടിയായി. ദീലിപിന് അയച്ച കത്തും പള്‍സര്‍ സുനി നടത്തിയ ഫോണ്‍ വിളിയും നടനെതിരായ കുരുക്കിന് ആക്കം കൂട്ടുകയായിരുന്നു. ദിലീപിന് കേസിലുള്ള ബന്ധം ബോധ്യപ്പെടുത്തുന്നതായിരുന്നു കത്ത്. ഈ കത്ത് കാക്കനാട്ടെ ജയിലിൽ വെച്ചാണ് പൾസർ സുനി എഴുതിയത്. ഈ കത്ത് ദിലീപിൻ്റെ മാനേജർക്ക് നേരിട്ട് എത്തിച്ച് നല്‍കിയത് വിഷ്ണു ആയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam