
കൊച്ചി: ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകാൻ അനുവദിക്കണമെന്ന തൃക്കാക്കര നഗരസഭയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഇളവ് ആവശ്യപ്പെട്ട് നേരിൽക്കണ്ട നഗരസഭ ചെയർപേഴ്സണെ ഇക്കാര്യം മന്ത്രി അറിയിച്ചു. നഗരസഭയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് മന്ത്രി വ്യക്തമാക്കി.
ബ്രഹ്മപുരത്തേക്ക് പോയ കൊച്ചി കോർപ്പറേഷന്റെ മാലിന്യവണ്ടികൾ യുഡിഎഫ് കൗൺസിലർമാർ തടഞ്ഞ തൃക്കാക്കരയുടെ നടപടി നിർഭാഗ്യകരമെന്ന് മേയർ എം അനിൽകുമാർ വ്യക്തമാക്കിയിരുന്നു. മന്ത്രിമാർ അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിൻ്റെ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇത്. മാലിന്യം സംസ്ക്കരിച്ച വകയിൽ തൃക്കാക്കര നഗരസഭ കൊച്ചി കോർപ്പറേഷന് തരാനുള്ള പണം കുടിശികയാണ്.
സമയം നീട്ടി നൽകണമെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ ആവശ്യപെട്ടിട്ടില്ല. ലോറി തടഞ്ഞത് ക്രിമിനൽ കേസ് എടുക്കേണ്ട നടപടിയാണ്. ബോധപൂർവ്വമായ രാഷ്ട്രീയ നടപടിയാണ് തൃക്കാക്കര നഗരസഭ ചെയ്യുന്നത്. ഈ മാസം 31 കഴിഞ്ഞാൽ കോർപ്പറേഷനും ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകില്ല. ജനങ്ങളിൽ നിന്ന് നഗരസഭ ഭരണ സമിതി ഒറ്റപ്പെടും. തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ ആവശ്യപെട്ടാൽ അക്കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും കൊച്ചി മേയർ പറഞ്ഞു.