
തൃശ്ശൂർ: വസ്തുവിന് അവകാശ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നയാളിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി. തൃശ്ശൂർ ജില്ലയിലെ വിൽവട്ടം വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ കൃഷ്ണകുമാറാണ് വെള്ളിയാഴ്ച വിജിലൻസിന്റെ പിടിയിലായത്. വില്ലേജ് പരിധിയിൽ പെടുന്ന പരാതിക്കാരന്റെ വസ്ത പരിശോധിച്ച് അവകാശ (ആർ.ഒ.ആർ ) സർട്ടിഫിക്കറ്റിനായി ലഭ്യമാക്കുന്നതിന് അപേക്ഷ സമർപ്പിച്ച പരാതിക്കാരനോട് പരിശോധന നടത്തി റിപ്പോർട്ട് നൽകുന്നതിന് 2000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
പരിശോധനയ്ക്ക് വന്നപ്പോൾ അപേക്ഷകൻ 1000 രൂപ നൽകാമെന്ന് പറഞ്ഞെങ്കിലും രണ്ടായിരം തന്നെ വേണമെന്ന് ശഠിച്ചു. കഴിഞ്ഞ ദിവസം സർട്ടിഫിക്കറ്റിനായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ വെള്ളിയാഴ്ച 2000 രൂപയുമായി വില്ലേജ് ഓഫീസിൽ എത്താൻ കൃഷ്ണകുമാർ ആവശ്യപ്പെട്ടു. അപേക്ഷകൻ വിവരം വിജിലൻസ് തൃശ്ശൂർ യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.സി സേതുവിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ കുടുക്കാൻ കെണിയൊരുക്കി,
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെ വില്ലേജ് ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും 2000 രൂപ വാങ്ങി ഒളിപ്പിക്കാൻ ശ്രമിക്കവെ വിജിലൻസ് സംഘംവില്ലേജ് ഫീൽഡ് അസിസ്റ്റന്റായ കൃഷ്ണകുമാറിനെഓഫീസിൽ വച്ച് കൈയോടെപിടികൂടുകയായിരുന്നു. ഇയാളെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പിയെകൂടാതെ ഇൻസ്പെക്ടർമാരായ ഇഗ്നേഷ്യസ്, ജയേഷ്ബാലൻ, സ്റ്റെപ്റ്റോ ജോൺ, പോലീസ് സബ് ഇൻസ്പെക്ടർമാരായ രാജൻ, ജയകുമാർ, ബൈജു, സുദർശനനൻ, കമൽദാസ്, പോലീസ് ഉദ്ദ്യോഗസ്ഥരായ രഞ്ജിത്, ജോഷി, നിപാഷ്, വിബീഷ്, സൈജുസോമൻ, അരുൺ, ഗണേഷ്, സുധീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam