
തിരുവനന്തപുരം: ദി ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശ വിവാദത്തിലും പി വി അൻവറിന്‍റെ ഫോൺ ചോർത്തൽ വിവാദത്തിലും ഡി ജി പിയും ചീഫ് സെക്രട്ടറിയും ഗവർണർക്ക് ഇന്ന് വിശദീകരണം നൽകണം. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ നേരത്തെ തന്നെ ആവശ്യപ്പെട്ട വിശദീകരണത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാകാത്തതോടെയാണ് ഗവർണർ, ഡി ജി പിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തിയത്. ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ എത്തിച്ചേരാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.
മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാല കേസുകൾ വിശദീകരിക്കണമെന്നും ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരെന്നും വ്യക്തമാക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
വിശദ വിവരങ്ങൾ ഇങ്ങനെ
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അസാധാരണ നീക്കമാണ് ഗവർണർ നടത്തിയത്. മലപ്പുറം പരാമർശത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തെ വെട്ടിലാക്കാനായെന്ന് ആശ്വസിച്ചിരിക്കെയാണ് സർക്കാറിന് അടുത്ത പ്രതിസന്ധി. മലപ്പുറം പരാമർശം വിടാതെ പിടിച്ച് ഗവർണ്ണർ നീങ്ങിയത് കടുത്ത നടപടിയിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ദി ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖമാണ് പ്രശ്നം. മലപ്പുറത്തെ സ്വർണ്ണക്കടത്തിലെയും ഹവാല ഇടപാടിലെയും പണം ദേശദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ഗവർണ്ണർ ഏറ്റെടുത്തിരിക്കുന്നത്. ഇത് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് രാജ്ഭവൻ കത്ത് നൽകിയിരുന്നു. മറുപടി നൽകാതിരിക്കെയാണ് ഡി ജി പിയോടൊപ്പം എത്താൻ ചീഫ് സെക്രട്ടറിക്കുള്ള നിർദ്ദേശം. ഒപ്പം ഫോൺ ചോർത്തലിനെ കുറിച്ചുള്ള പിവി അൻവറിന്‍റെ പരാമർശത്തിലും ഗവർണ്ണർ ആവശ്യപ്പെട്ട മറുപടി സർക്കാർ നൽകിയിട്ടില്ല. ഇതും വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പരാമർശം ഹിന്ദു തിരുത്തി എന്നാണ് മുഖ്യമന്ത്രി ഇപ്പോൾ നൽകുന്ന വിശദീകരണം. പക്ഷെ കേസുകളെ കുറിച്ചുള്ള സ്ഫോടനാത്മകമായ വിവരം അഭിമുഖത്തിൽ ചേർക്കാൻ ആവശ്യപ്പെട്ടത് കെയ്സൻ എന്ന പി ആർ ഏജൻസിയാണെന്ന ഹിന്ദുവിന്‍റെ വിശദീകരണത്തിൽ ഇതുവരെ മുഖ്യമന്ത്രി ഒരു നടപടിയുമെടുത്തിട്ടില്ല. അഭിമുഖം വളച്ചൊടിച്ചെങ്കിൽ ഏജൻസിക്കും ഹിന്ദുവിനുമെതിരെ ഇത്ര ദിവസം എന്ത് ചെയ്തുവെന്ന് ഗവർണ്ണർ ചോദിച്ചാൽ ചീഫ് സെക്രട്ടറി എന്ത് മറുപടി നൽകുമെന്നതാണ് പ്രശ്നം. മറുപടി തൃപ്തികരമല്ലെങ്കിൽ മുഖ്യമന്ത്രിയെവരെ വിളിപ്പിക്കുന്ന അത്യസാധാരണ നടപടിയിലേക്കും രാജ്ഭവൻ കടന്നേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam