പൊതുമുതൽ നശിപ്പിക്കൽ കേസിലെ സാക്ഷ്യപത്രം; വിവാദ ഉത്തരവ് റദ്ദാക്കണമെന്ന് ഡിജിപി

By Web TeamFirst Published Oct 23, 2021, 7:09 AM IST
Highlights

പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം സൗജന്യമായി പരിശോധന സർഫിക്കറ്റ് നൽകുന്നത് റവന്യൂ നഷ്ടമുണ്ടാക്കുന്നുവെന്ന പൊതുമരാമത്ത് ചീഫ് എഞ്ചിനീയറുടെ കത്ത് അടിസ്ഥാനമാക്കിയാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്.

തിരുവനന്തപുരം: പൊതുമുതൽ നശിപ്പിക്കൽ കേസിൽ (Destruction of Public property) സാക്ഷ്യപത്രത്തിന് പണമടച്ച് അപേക്ഷ സമർപ്പിക്കണമെന്ന ആഭ്യന്തരവകുപ്പിന്റെ ഉത്തരവിനെതിരെ ഡിജിപി (DGP). നിയമവിരുദ്ധമായ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്തു നൽകി.

പൊതുമുതൽ നശിപ്പിക്കുന്ന കേസുകളിൽ നാശനഷ്ടമുണ്ടാക്കുന്ന തുക കെട്ടിവച്ചാൽ മാത്രമേ പ്രതികൾക്ക് ജാമ്യം ലഭിക്കുകയുളളൂ. ഈ തുക നിർണയിക്കുന്നത് പൊലീസിൻെറ ആവശ്യപ്രകാരം പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ്. ക്രിമിനൽ നിയമചട്ടം- 91 പ്രകാരമാണ് പൊലീസ് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകുന്നത്.

ഇനി നോട്ടീസ് നൽകൽ വേണ്ടെന്നും നാശനഷ്ട സർട്ടിഫിക്കറ്റുവേണമെങ്കിൽ പൊലീസ് പണടച്ച് പൊതുമരാമത്ത് വകുപ്പിൽ അപേക്ഷ സമർപ്പിക്കണമെന്നായിരുന്നു ആഭ്യന്തരവകുപ്പിൻ്റെ ഉത്തരവ്. ഇതാണ് പൊലീസിനെ വെട്ടിലാക്കിയത്. ഉത്തരവിലെ വിവരം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. 

ഓരോ ആക്രണ കേസു കഴിയുമ്പോഴും ഫീസടച്ച് അപേക്ഷ സമർപ്പിക്കുകയെന്ന പ്രായോഗികമല്ലെന്നും കേസന്വേഷണത്തെ തന്നെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥർ അതൃപ്തി അറിയിച്ചു. ക്രിമിനൽ ചട്ട പ്രകാരം വിവരങ്ങള്‍ ശേഖരിക്കാൻ പൊലീസിന് അധികാരമുള്ളപ്പോള്‍ ആഭ്യന്തരവകുപ്പിറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും പിൻവലിക്കണമെന്നും കത്തിൽ ഡിജിപി ആവശ്യപ്പെടുന്നു. 

പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം സൗജന്യമായി പരിശോധന സർഫിക്കറ്റ് നൽകുന്നത് റവന്യൂ നഷ്ടമുണ്ടാക്കുന്നുവെന്ന പൊതുമരാമത്ത് ചീഫ് എഞ്ചിനീയറുടെ കത്ത് അടിസ്ഥാനമാക്കിയാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. ആഭ്യന്തര സെക്രട്ടറി അറിയാതെയോ വേണ്ടത്ര ചർച്ചയില്ലാതെയാണ് ഉത്തരവിറക്കിയതെന്നാണ് ആക്ഷേപം.

click me!