ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന പരാതി : ഡിജിപി നിയമോപദേശം തേടി

By Web TeamFirst Published Jan 30, 2023, 9:41 PM IST
Highlights

ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസിനെതിരെ ബാർ കൗൺസിൽ സ്വമേധയാ നടപടി തുടങ്ങി. പരാതികളിൽ സൈബി ജോസിന്റെ വിശദീകരണം തേടി ബാർ കൗൺസിൽ നോട്ടീസയച്ചു. 

കൊച്ചി : ജഡ്ജിമാരുടെ പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി.  അഡ്വ. സൈബി ജോസിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പൊലീസ് മേധാവി അഡ്വക്കേറ്റ് ജനറലിന് കൈമാറി. എജിയുടേയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും കേസെടുക്കുക. 

അതേസമയം, ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസിനെതിരെ ബാർ കൗൺസിൽ സ്വമേധയാ നടപടി തുടങ്ങി. പരാതികളിൽ സൈബി ജോസിന്റെ വിശദീകരണം തേടി ബാർ കൗൺസിൽ നോട്ടീസയച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിൽ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണവിധേയനായ അഭിഭാഷകനെതിരെ നടപടിയാരംഭിച്ചത്. ഒരു കൂട്ടം അഭിഭാഷകരാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് സൈബി ജോസിനെതിരെ പരാതി നൽകിയത്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാർ കൗൺസിൽ കേൾക്കും. 

അതേ സമയം, റാന്നി കേസിൽ അഡ്വക്കേറ്റ് സൈബി ജോസ് പ്രതികൾക്ക് ജാമ്യം നേടിയെടുത്തതിലെ നിയമലംഘനങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി. കേസുകളിലെ പ്രോസിക്യൂട്ടർമാരുടെ ഇടപെടലും പരിശോധിക്കണമെന്ന് ഇരകൾ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. 

ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം; അഡ്വ. സൈബി ജോസിന് നോട്ടീസയച്ച് ബാർ കൗൺസിൽ

റാന്നി പൊലീസ് പട്ടികജാതി പീഡനം തടയൽ നിയമപ്രകാരം എടുത്ത കേസുകളിൽ പ്രതികൾക്ക് ജാമ്യം നൽകിയ ഉത്തരവാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ അസാധാരണ നടപടിയൂടെ തിരിച്ചുവിളിച്ചത്. ഇരകൾക്ക് നോട്ടീസ് നൽകണമെന്ന പാഥമിക നടപടിപോലുമില്ലാതെ ഉത്തരവിറക്കിയതിൽ പഴിവ് പറ്റിയെന്ന് വിലയിരുത്തിയാണ് നടപടി. എന്നാൽ ഹർജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നതിലടക്കം നിയമലംഘനം നടന്നെന്നണ് പരാതിക്കാരായ ബാബുവും മോഹനനും ആരോപിക്കുന്നത്. പട്ടികജാതി പീഡന കേസുകളിൽ നേരിട്ട് ഹൈാക്കോടതിയിലേക്ക് ജാമ്യ ഹർജി നൽകിയത് നിയമം മറികടന്നാണ്. 2017 ലെ ജസ്റ്റിസ് രാജ വിജയരാഘവന്‍റെ ഉത്തരവനുസരിച്ച് നോട്ടിഫൈഡ് കോടതിയിൽ ജാമ്യ ഹർജി തള്ളിയാൽ മാത്രം ക്രിമിനൽ അപ്പീലായാണ് ഹർജി നൽകേണ്ടത്. അല്ലാതെയുള്ള ഹർജികൾ ഡിഫെക്ട് ആകും.

10 പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതി, നടപടി അഡ്വ. സൈബി ജോസ് ഹാജരായ രണ്ട് കേസുകളിൽ

എന്നാൽ സൈബി ജോസിന്‍റെ ഹർജികൾ ഡിഫെക്ട് ആയില്ലെന്ന് മാത്രമല്ല ബഞ്ചിൽ വരികയും ചെയ്തു. അട്ടിമറി വീണ്ടും ഉണ്ടായി. എസ്സി, എസ്ടി കേസുകളിൽ ഇരയുടെ വാദം കേൾക്കാതെ ജാമ്യം നൽകരുതെന്ന് സുപ്രീം കോടതിയുത്തരവുണ്ട്. എന്നാൽ നോട്ടീസ് പോലും നൽകാതെ ജാമ്യം അനുവദിച്ചു. പ്രോസിക്യൂട്ടർക്ക് ഇക്കാര്യത്തിൽ ഗുരുത വീഴ്ച പറ്റി. ഇതിൽ സമഗ്ര അന്വേഷണം വേണമെന്നുമാണ് ആവശ്യം. 

 


 

click me!