
വയനാട്: സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകോടി ചിറ്റ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ഡയറക്ടർ ബോർഡ് അംഗം യോഹന്നാൻ മറ്റത്തിൽ പിടിയിലായി. ഒളിവിൽ പോയ ഇയാളെ ബംഗളൂരുവിൽ നിന്നാണ് സുൽത്താൻ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി 20 കോടിയോളം രൂപയാണ് കമ്പനി നിക്ഷേപകർക്ക് തിരികെ കൊടുക്കാനുള്ളത്. നിലവിൽ സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും അടഞ്ഞു കിടക്കുകയാണ്. ജീവനക്കാരിൽ ഒരുപാട് പേർക്ക് ശമ്പളവും കൊടുക്കാനുണ്ട്. ഡയറക്ടർ ബോർഡ് അംഗമായ സജി സെബാസ്റ്റ്യൻ കഴിഞ്ഞമാസം കീഴടങ്ങിയിരുന്നു.
ധനകോടി ചിറ്റ്സിൽ പണം നിക്ഷേപിച്ച നൂറുകണക്കിന് പേർക്ക് കാലവധി പൂർത്തിയായിട്ടും പണം തിരികെ ലഭിച്ചിരുന്നില്ല. പണം കിട്ടാനുള്ളവർക്ക് സ്ഥാപനം നൽകിയ ചെക്കുകൾ ബാങ്കിൽ പണമില്ലാത്തതിനെ തുടർന്ന് മടങ്ങിയതോടെയാണ് സംഭവം പുറത്തായത്. ഇതോടെ നിക്ഷേപകർ ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകി.
പ്രതിസന്ധി രൂക്ഷമായതോടെയാണ് ധനകോടി ചിറ്റ്സിലെ ജീവനക്കാരും വെട്ടിലായത്. വിവിധ ബ്രാഞ്ചുകളില്‍ ഇടപാടുകാർ കളക്ഷൻ ഏജന്റുമാരെയും മറ്റ് ജീവനക്കാരെയും പിടിച്ചുവച്ച് പണം ആവശ്യപ്പെട്ടു. നിക്ഷേപകർക്ക് പണം തിരികെ നൽകാതെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഒളിച്ചോടിയെന്നാണ് ജീവനക്കാർ പറഞ്ഞത്. രണ്ട് വർഷം മുൻപ് ധനകോടി ചിറ്റ്സിലെ ബ്രാഞ്ചുകളിൽ ജിഎസ്ടി വിഭാഗം റെയ്ഡ് നടത്തിയിരുന്നു. പരാതികൾ ഉയർന്നിട്ടും സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കാതിരുന്നതാണ് കോടികളുടെ തട്ടിപ്പിന് കളമൊരുക്കിയതെന്നാണ് ആക്ഷേപം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam