
കൊച്ചി: കൊച്ചിക്ക് പിന്നാലെ കൊല്ലത്തും വാട്ടര്‍ മെട്രോ വരും. പദ്ധതി കൊല്ലത്ത് യാഥാർത്ഥ്യമാക്കുന്നതിനായി ജലഗതാഗത വകുപ്പുമായി മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രാഥമിക ചര്‍ച്ച നടത്തി. വിനോദസഞ്ചാരം കൂടി ലക്ഷ്യമാക്കിയാണ് കൊല്ലം വാട്ടര്‍ മെട്രോ പദ്ധതി ആവിഷ്കരിക്കുന്നത്. കൊച്ചിയിൽ വൻ വിജയമായ സാഹചര്യത്തിലാണ് വാട്ടർ മെട്രോ പദ്ധതി കൊല്ലത്തേക്ക് കൂടി എത്തിക്കുന്നത്.
കൊല്ലത്ത് അഷ്ടമുടി കായലിൽ ഗതാഗത വിപുലീകരണത്തിന് സഹയാകരമാകുന്ന നിലയിലാണ് കൊല്ലം വാട്ടർ മെട്രോയുടെ പ്രാരംഭ ചര്‍ച്ച തുടങ്ങിയിരിക്കുന്നത്. കൊല്ലം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഉയര്‍ന്ന് വന്ന പൊതു അഭിപ്രായമാണ് ജൈവ വൈവിധ്യ സര്‍ക്യൂട്ട് പദ്ധതിയുമായി ബന്ധിപ്പിച്ച് മുന്നേറുന്നത്. ആദ്യഘട്ടത്തിൽ മൺറോതുരുത്തിലേക്കാവും വാട്ടർ മെട്രോ സർവീസ്. പിന്നീട് പരവൂരിലേക്കും ചവറയിലേക്കും പദ്ധതി നീട്ടും.
സർവീസ് തുടങ്ങി ആറ് ദിവസം, 40,000ലധികം യാത്രക്കാർ; സൂപ്പർ ഹിറ്റായി വാട്ടർ മെട്രോ
വെള്ളത്താൽ ചുറ്റപ്പെട്ട കൊല്ലത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി വികസിപ്പിക്കുക. കൊച്ചി വാട്ടർ മെട്രോയുടെ പ്രവര്‍ത്തനരീതിയടക്കം മോയർ പ്രസന്ന ഏണസ്റ്റും ജലഗതാഗത വകുപ്പും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ചർച്ചയായി. പരിസ്ഥിതി സൗഹാര്‍ദ മാതൃകയിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
വാട്ടർ മെട്രോയോടൊപ്പം ടെര്‍മിനലുകള്‍, ബോട്ട് യാര്‍ഡുകള്‍ എന്നിവ നിര്‍മിക്കുന്നതിന് ആവശ്യമായ പഠനങ്ങള്‍ നടത്തും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷണ ക്യാമറ, ഓട്ടോമാറ്റിക് ഫെയര്‍ കണ്‍ട്രോള്‍ സംവിധാനം തുടങ്ങിയ നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തും. ജില്ലയിലെ ഉൾനാടൻ ജലഗതാഗതത്തിനും വിനോദസഞ്ചാരത്തിനും വാട്ടര്‍മേട്രോയുടെ വരവോടെ പുത്തനുണർവാകുമെന്നാണ് പ്രതീക്ഷ.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്