
ദില്ലി: ഡിജിറ്റൽ സാങ്കേതിക സർവകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തിൽ നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. ഗവര്‍ണര്‍ നിയമനം നടത്തേണ്ടത് മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണനാക്രമത്തിലാണെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കാമെന്നും അതേ മുൻഗണനാക്രമത്തിൽ നിയമനം നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സലര്‍ സുപ്രീംകോടതിയെ അറിയിക്കണം. തുടര്‍ന്ന് ഇക്കാര്യത്തിൽ സുപ്രീം കോടതി അന്തിമ തീരുമാനമെടുക്കുമെന്നും ഉത്തരവിൽ പറയുന്നു.
വിസി നിയമനത്തിൽ ഗവർണർക്കും മുഖ്യമന്ത്രിക്കും സുപ്രീം കോടതി സമയപരിധിയും നിശ്ചയിച്ചു. സെർച്ച് കമ്മിറ്റി നിർദേശിക്കുന്ന പേരുകൾ മുൻഗണന ക്രമം നിശ്ചയിച്ച് രണ്ടാഴ്ച്ചയ്ക്കുളളിൽ ചാൻസിലറിന് നൽകണമെന്നാണ് നിര്‍ദേശം. പേരുകളിൽ എതിർപ്പില്ലെങ്കിൽ ചാൻസിലറായ ഗവർണർ രണ്ടാഴ്ച്ചയ്ക്കുള്ളിൽ വിസി നിയമനം നടത്തണമെന്നും ഉത്തരവിലുണ്ട്.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെർച്ച് കമ്മറ്റി ചെയർപേഴ്സണാക്കി സുപ്രീം കോടതി ഇന്നലെ ഉത്തരവിറക്കിയിരുന്നു. ജഡ്ജിയെ സെർച്ച് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആക്കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. സ്ഥിരം വിസി നിയമനത്തിന് സംസ്ഥാനവും ഗവര്‍ണറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ കമ്മറ്റി രൂപീകരിക്കുമെന്നും രണ്ടുപേർ ചാൻസിലറുടെ നോമിനി, രണ്ടുപേർ സംസ്ഥാനത്തിന്റെ നോമിനി എന്ന നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളിൽ സമിതി രൂപീകരിക്കണം. ഒരു മാസത്തിനുള്ളിൽ നടപടികളിൽ പുരോഗതി അറിയിക്കണം എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam