
തിരുവനന്തപുരം: എൽഡിഎഫ് കൺവീനര്‍ ഇ പി ജയരാജന്‍റെ നിസഹകരണ മനോഭാവത്തിൽ ഘടക കക്ഷികളിൽ വ്യാപക അതൃപ്തി. യോഗം വിളിക്കുന്നതിലും കൂടിയാലോചനകളിലും ഇ പി ജയരാജന്‍റെ ഭാഗത്ത് നിന്നുള്ള അലംഭാവം മുന്നണി സംവിധാനത്തിന്‍റെ കെട്ടുറപ്പിനെ വരെ ബാധിക്കുന്നുണ്ടെന്നാണ് പൊതു വിലയിരുത്തൽ. സിപിഎം നേതൃത്വവുമായി ഇ പി ജയരാജനുള്ള വിയോജിപ്പ് പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് സിപിഐ അടക്കം ഘടകക്ഷികൾക്കും അഭിപ്രായമുണ്ട്.
എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായ അന്ന് മുതൽ സിപിഎം നേതൃത്വവുമായി ഉടക്കിലാണ് ഇ പി ജയരാജൻ. പാര്‍ട്ടി നേതൃയോഗങ്ങളിലും സംസ്ഥാന സെക്രട്ടറിയുടെ ജാഥ തുടക്കത്തിലും എല്ലാം വിട്ട് നിന്ന ഇ പിയുടെ നിലപാട് വൻ വിവാദവുമായി. സംസ്ഥാന സമിതിയിൽ പി ജയരാജൻ ഉന്നയിച്ച റിസോര്‍ട്ട് വിവാദം കൂടിയായതോടെ ഇ പിയുടെ എതിര്‍പ്പിന് ആക്കം കൂടി. ഇടയ്ക്ക് അനുരഞ്ജന ചര്‍ച്ചകളെല്ലാം നടന്ന് ഇണങ്ങിയും പിണങ്ങിയും നിന്നെങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന നേതൃയോഗത്തിൽ നിന്ന് വരെ ആയുര്‍വേദ ചികിത്സയുടെ പേരിൽ ഇ പി വിട്ട് നിൽക്കുകയായിരുന്നു. ഇടതുമുന്നണി കൺവീനറായ ഇപി പാര്‍ട്ടി നേതൃത്വത്തോട് ഉടക്കി നിരന്തരം തുടരുന്ന നിസ്സഹകരണത്തിൽ ഘടക കക്ഷി നേതൃത്വത്തിനും വലിയ അതൃപ്തിയുണ്ട്.
Also Read: അരിക്കൊമ്പന്‍ പോയി, പടയപ്പ വന്നു; ആനപ്പേടിയൊഴിയാതെ മറയൂര്‍, വാച്ചര്‍മാരെ നിയമിച്ച് വനംവകുപ്പ്
നയപരമായ നിലപാടെടുക്കേണ്ട സുപ്രധാന വിഷയങ്ങളിൽ പോലും കൂടിയാലോചനകൾ ഇല്ലാതെയാണ് മുന്നണി നേതൃത്വം മുന്നോട്ട് പോകുന്നത്. ഉഭയകക്ഷി ചര്‍ച്ചയിൽ സിപിഐ ഇക്കാര്യം സിപിഎം നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയതായാണ് വിവരം. ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന് അഭിപ്രായം ഉണ്ടെങ്കിലും പരസ്യ പ്രതികരണത്തിന് നിൽക്കാതെ കൺവീനറുടെ കാര്യത്തിൽ തീരുമാനം എടുക്കാനുള്ള സാവകാശം സിപിഎമ്മിന് വിട്ട് നൽകുകയാണ് സിപിഐ. പാർട്ടിയോട് നിസഹകരണനിലപാട് തുടരുന്ന ഇപിയുടെ മനസ്സിലെന്താണെന്ന് വ്യക്തമല്ല. ആയുര്‍വേദ ചികിത്സയിലാണെന്നും 22 ന് എൽഡിഎഫ് യോഗത്തിനെത്തുമെന്നുമാണ് ഇപി ജയരാജന്‍റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam