
കണ്ണൂർ: എഡിഎം കൈക്കൂലി വാങ്ങിയെന്ന് സ്ഥാപിക്കാൻ പിപി ദിവ്യ ഉന്നയിച്ച വാദങ്ങളെ എതിർത്ത് പ്രൊസിക്യൂഷൻ. പ്രശാന്തിനെതിരെ നടപടിക്ക് കാരണം കൈക്കൂലി ആരോപണം മാത്രമല്ലെന്നും പ്രശാന്തുമായി ഫോണിൽ സംസാരിച്ചത് എങ്ങനെ കൈക്കൂലി വാങ്ങിയതിൻ്റെ തെളിവാകുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു. കളക്ടറുടെ മൊഴിയിൽ ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്നും ഗംഗാധരൻ വലിയ തുക ചെലവായെന്ന് പറഞ്ഞത് എങ്ങനെ കൈക്കൂലിയാകുമെന്നും ദിവ്യയുടെ വാദങ്ങളെ എതിർത്ത് പ്രോസിക്യൂഷൻ ചോദിച്ചു.
പ്രശാന്ത് ബാങ്കിൽ നിന്ന് വായ്പയെടുത്തെന്നത് എങ്ങനെ കൈക്കൂലിയാകും? ഒരു പരിപാടിയിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വന്നാൽ ഇറങ്ങി പോകാൻ പറയാൻ പറ്റുമോ? ഇരിക്കാൻ പറഞ്ഞത് മാന്യതയാണ്. ദിവ്യ വന്നതിൽ ആസ്വഭാവികത തോന്നിയില്ലെന്നാണ് ഡെപ്യൂട്ടി കളക്ടർ ശ്രുതിയുടെ മൊഴി. പരിപാടിയുടെ ആധ്യക്ഷ ശ്രുതിയായിരുന്നു. ദിവ്യയെ ആശംസ അറിയിക്കാൻ ക്ഷണിച്ചെന്നും ദിവ്യയുടെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 19ാം വയസിൽ സർവീസിൽ പ്രവേശിച്ച ആളാണ് നവീൻ. ഇതുവരെ അദ്ദേഹത്തെ കുറിച്ച് കൈക്കൂലി ആരോപണങ്ങൾ ഇല്ല. ആരോപണം ഉയർന്ന ഫയലിൽ ഒരു കാലതാമസവും ഉണ്ടായിട്ടില്ല. പിന്നെ എന്തിന് അഴിമതി നടത്തണം? പണം നൽകിയെന്ന് പ്രശാന്തിൻ്റെ ആരോപണം മാത്രമാണ്. മറ്റ് തെളിവുകളോ സാക്ഷികളോ ഇല്ല. ഭൂമി നികത്തിയതാണ് ഗംഗാധരൻ്റെ പ്രശ്നം. സ്റ്റോപ് മെമ്മോ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഗംഗാധരനെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത്? എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗംഗാധരനും പറഞ്ഞത്. ദിവ്യക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam