ക്ഷേത്രങ്ങള്‍ ഇപ്പോള്‍ തുറന്നു കൊടുക്കരുത്: സര്‍ക്കാരിനോട് കേരള ക്ഷേത്രസംരക്ഷണ സമിതി

By Web TeamFirst Published Jun 7, 2020, 9:17 PM IST
Highlights

ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്താല്‍ രോഗത്തെ പ്രതിരോധിക്കാന്‍ ഇതുവരെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ചവര്‍ നടത്തിയ ശ്രമം വിഫലമാകും.
 

കോഴിക്കോട്: ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി  തുറന്നുകൊടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി. കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്താല്‍ രോഗത്തെ പ്രതിരോധിക്കാന്‍ ഇതുവരെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ചവര്‍ നടത്തിയ ശ്രമം വിഫലമാകും.

ഭക്തജനങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ഇപ്പോഴത്തേതുപോലെ ഈശ്വരാരാധന നടത്താം. ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന നിത്യപൂജ അതുപോലെ തന്നെ തുടരുകയും വേണം. ഗുരുവായൂരും ശബരിമലയും പോലുള്ള മഹാക്ഷേത്രങ്ങള്‍ ഈ അവസരത്തില്‍ ഒരു കാരണവശാലും ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് രോഗവ്യാപനത്തിന് കാരണമായി തീരാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവരുതെന്നും സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി ആവശ്യപ്പെട്ടു.

ദേവസ്വവും സര്‍ക്കാരും ഹിന്ദുസമൂഹവും ചേര്‍ന്ന് ക്ഷേത്രങ്ങള്‍ക്ക് ആവശ്യത്തിനും ക്ഷേത്രജീവനക്കാരുടെ ദുരിതങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനായി ഒരു ക്ഷേമനിധി ഏര്‍പ്പെടുത്തുകയാണ് ഇന്ന് അത്യാവശ്യമായി വേണ്ടത്. ദേവസ്വം ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ സംഭരിച്ചുവെച്ചിട്ടുള്ള തുക ഭക്തന്മാരുടെ കാണിക്കയാണ്. അത് ദുരിതാശ്വാസം പോലുള്ള മറ്റ് ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ സര്‍ക്കാര്‍ ചെലവഴിക്കാതെ ക്ഷേത്രങ്ങള്‍ക്കും ക്ഷേത്രജീവനക്കാരുടെ വിഷമതകള്‍ പരിഹരിക്കാന്‍ വേണ്ടിയും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
 

click me!