
തിരുവനന്തപുരം: പെൻഷൻ പ്രായം ഉയർത്താനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ ശക്തമായ യുവജനപ്രക്ഷോഭം ഉയർത്തുമെന്ന് ഡിവൈഎഫ്ഐ. ധവളപത്രത്തിലൂടെ മുന്നോട്ടുവച്ച പെൻഷൻ പ്രായം ഉയർത്തൽ നിർദ്ദേശം യുവജന വഞ്ചനയാണ്. യുവജനങ്ങളുടെ തൊഴിൽ എന്ന സ്വപ്നം തകർത്തുകൊണ്ട് ഭരിക്കാമെന്ന വ്യാമോഹം വേണ്ട. പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ യുവജന പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ തയ്യാറാകുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ പി എസ് സി പരീക്ഷയെഴുതി ലിസ്റ്റിൽ ഇടം പിടിച്ച് ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന നാടാണിത്. അധികാരത്തിൽ വരാൻ വേണ്ടി ചെറുപ്പക്കാർക്ക് വാഗ്ദാനങ്ങൾ നൽകുകയും ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തിയ എൽഡിഎഫ് സർക്കാരിനെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തവരാണ് യുഡിഎഫ്.
രാജ്യത്ത് ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തുകയും 10 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്ത എൽഡിഎഫ് സർക്കാർ യുവജനപക്ഷം ചേർന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാൽ യുഡിഎഫിന് അധികാരം കിട്ടിയ കാലത്ത് എല്ലാം പെൻഷൻ പ്രായം വർധിപ്പിച്ചതിന്റെയും നിയമന നിരോധനം നടപ്പിലാക്കിയതിന്റെയും അനുഭവങ്ങൾ മുന്നിലുണ്ടെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു.
സംസ്ഥാന സർക്കാർ ഇന്ന് പുറത്തുവിട്ട ധവളപത്രം ശുപാർശ ചെയ്യുന്നത് സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ആക്കി ഉയർത്തണം എന്നാണ്. ഒരു വർഷം കൂട്ടിയാൽ 6000 കോടി ലാഭിക്കാം എന്ന ന്യായമാണ് പറയുന്നത്. അതേസമയം യുവാക്കളുടെ തൊഴിലില്ലായ്മ രൂക്ഷമാകും എന്നാണ് പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam