
കൊച്ചി: ആലുവയിൽ നാണയം കഴിച്ചതിന് പിന്നാലെ മരിച്ച മൂന്ന് വയസുകാരൻ രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി കണ്ടെത്തി. വൻ കുടലിന്‍റെ ഭാഗത്തായിരുന്നു നാണയങ്ങള്‍ ഉണ്ടായിരുന്നത്. കുട്ടിയുടെ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് കണ്ടെത്തല്‍. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പോസ്റ്റ്‍മോര്‍ട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. മൃതദേഹം സ്വദേശമായ കൊല്ലം പരവൂരിലേക്ക് കൊണ്ടുപോയി.
ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരൻ പൃഥ്വിരാജാണ് ഇന്നലെ മരിച്ചത്. ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം. ചികിത്സാപിഴവ് മൂലമാണ് മരണമെന്ന ആരോപണം കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. മൂന്ന് ആശുപത്രികളുടെ അനാസ്ഥ ആരോപിക്കപ്പെട്ട വിഷയത്തില്‍ ഏറെ നിര്‍ണ്ണായകമാണ് ഇന്ന് നടന്ന പോസ്റ്റ്‍മോര്‍ട്ടം. നാണയം കുടുങ്ങിയതുമൂലമാണ് മരണമെന്ന് വ്യക്തമായാല്‍ ആശുപത്രികള്‍ക്കെതിരെ പൊലീസ് നടപടി എടുക്കും. എന്നാല്‍ നാണയം വിഴുങ്ങിയതാകില്ല മരണ കാരണമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം.
അതേസമയം, ഡോക്ടർമാർക്കെതിരെ കുട്ടിയുടെ ബന്ധു രംഗത്തെത്തി. നാണയം വിഴുങ്ങിയതല്ല മരണ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. മറ്റ് കാരണം കൊണ്ടാണ് കുട്ടി മരിച്ചതെങ്കിൽ എന്തുകൊണ്ട് റിപ്പോർട്ടിൽ വന്നില്ല എന്ന് കുട്ടിയുടെ ബന്ധു ഉദയൻ ചോദിച്ചു. മൂന്ന് ആശുപത്രികളിൽ കൊണ്ടുപോയിട്ടും മറ്റ് അസുഖം ഉള്ളതായി റിപ്പോർട്ടിൽ പറയുന്നില്ല. ആശുപത്രിയിൽ വരുന്നത് വരെ കുട്ടിക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ല. പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് വന്നതിനുശേഷം തുടർനടപടി എടുക്കുമെന്നും ഡോക്ടർമാർക്കെതിരെ പരാതി നൽകുമെന്നും ഉദയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാണയം വിഴുങ്ങിയതിന് പിന്നാലെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കുട്ടിയെ എത്തിച്ചിരുന്നു. പഴവും വെള്ളവും കൊടുത്താല്‍ മലത്തിനോടൊപ്പം നാണയവും പുറത്തേക്ക് വരുമെന്ന് പറഞ്ഞ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam