തിരുവനന്തപുരത്ത് ഇന്ന് സർക്കാർ ഡോക്ടർമാരുടെ സമരം; കൊവിഡ് ഇതര ഡ്യൂട്ടി ബഹിഷ്കരിക്കില്ല

By Web TeamFirst Published Oct 3, 2020, 7:21 AM IST
Highlights

കൊവിഡ് ഇതര ഡ്യൂട്ടി തൽക്കാലം ബഹിഷ്കരിക്കില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്പെൻഷൻ നടപടി പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയതോടെ ഇന്നലെ രാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് പ്രതിഷേധം.

തിരുവനന്തപുരം: കെജിഎംസിടിഎയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഡോക്ടർമാർ ഇന്ന് രാവിലെ 8 മുതൽ 10 വരെ ഒപി ബഹിഷ്കരിക്കും. റിലേ നിരാഹാര സത്യാഗ്രഹവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് ഇതര ഡ്യൂട്ടി തൽക്കാലം ബഹിഷ്കരിക്കില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്പെൻഷൻ നടപടി പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയതോടെ ഇന്നലെ രാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് പ്രതിഷേധം.

നഴ്സുമാർ ഇന്ന് ജില്ലയിൽ കരിദിനം ആചരിക്കും. ഭരണാനുകൂല സംഘടയായ കെജിഒഎയും പ്രതിഷേധത്തിൽ അണിചേരും. രാവിലെ 9 മണിക്ക് ഡിഎംഇ ഓഫീസിന് മുന്നിൽ കെജിഒഎയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തും. 

രോഗിയെ പുഴുവരിച്ച സംഭവത്തിൽ  നോഡൽ ഓഫിസർ ഡോ.അരുണ,ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ , രജനി കെ വി എന്നിവരെ ആണ് ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തെ തുടർന്നായിരുന്നു നടപടി. സസ്പെന്‍ഷന് പിന്നാലെ ഡോക്ടർമാരും നഴ്സുമാരും ഒന്നിച്ച് റോഡിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു.  ജീവനക്കാരുടെ കുറവ് നികത്താൻ നടപടി എടുക്കാത്ത സർക്കാർ ആണ് ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദി എന്നാണ് ഡോക്ടർമാരുടെ നിലപാട്.

click me!