
മലപ്പുറം: നിലമ്പൂരിൽ നിരധി ആളുകളേയും മൃഗങ്ങളേയും കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലിരിക്കെ ഇന്നലെ നായ ചത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് രോഗം സ്ഥിരീകരിച്ചത്. 16 പേരെ നായ കടിച്ചു പരിക്കേൽപ്പിച്ചിരുന്നതായാണ് വിവരം. ഇആര്‍എഫ് ടീം കഴിഞ്ഞ ദിവസം പിടികൂടിയ നായ മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണത്തിലായിരിക്കെ ഇന്നലെ ഉച്ചയോടെയാണ് ചത്തത്.
നായ ചത്തതോടെ പേ വിഷബാധയുണ്ടെന്ന സംശയം ബലപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ പേ വിഷബാധ സ്ഥിരീകരിക്കാനാകൂയെന്ന് വെറ്റിറിനറി സര്‍ജന്‍ ഡോ ഷൗക്കത്തലി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തെരുവ് നായകളെയും ഈ നായ കടിച്ചിരുന്നുവെന്ന് സംശയമുണ്ട്. ഒരു ദിവസത്തെ പരിശ്രമത്തിനൊടുവില്‍ ചൊവ്വാഴ്ച്ച രാവിലെയാണ് നായയെ ഇആര്‍എഫ് ടീം പിടികൂടി കൂട്ടിലാക്കിയത്.
തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് നായ ചത്തത്. മൃഗാശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന നായയുടെ മൃതശരീരം ഇ ആര്‍ എഫ് ടീമിന്റെ സഹായത്തോടെ പോസ്റ്റുമോട്ടത്തിനായി തൃശൂര്‍ മണ്ണുത്തി കോളജ് ഓഫ് വെറ്റിറിനറി ആന്റ് ആനിമല്‍ സയന്‍സിലേക്ക് എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
കഴിഞ്ഞ മാസം റയില്‍വേ പരിസരത്ത് നിരവധി ആടുകളേയും മൃഗങ്ങളേയും അക്രമിച്ച തെരുവ് നായയും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നിരീക്ഷണത്തിലായിരിക്കെ ചത്തിരുന്നു. പോസ്റ്റ്‌മോട്ടത്തില്‍ പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷവും ഇത്തരം സംഭവമുണ്ടായി. അതേസമയം നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, മത്സ്യ മാംസ മാര്‍ക്കറ്റുകള്‍, ജില്ലാ ആശുപത്രി പരിസരം, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തെരുവ് നായ ശല്യം രൂക്ഷമായി തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam