
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി കേസിൽ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം ബോർഡ് പ്രസിഡൻ്റുമായിരുന്ന എൻ. വാസു റിമാൻഡിൽ. കേസിലെ മൂന്നാം പ്രതിയായ വാസുവിനെ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി നവംബർ 24 വരെയാണ് റിമാൻഡ് ചെയ്തത്. വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ദേവസ്വം ബോർഡിലെ ഉന്നത സ്ഥാനങ്ങളിൽ ഇരുന്ന വാസുവിനെതിരെ കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴികൾ നിർണ്ണായകമായി. അറസ്റ്റിലായ മുരാരി ബാബുവും സുധിഷും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വാസുവിൻ്റെ അറിവോടെയാണ് നടന്നതെന്ന് മൊഴി നൽകിയിട്ടുണ്ട്. മുൻ തിരുവാഭരണ കമ്മീഷണർ ബൈജുവിൻ്റെ മൊഴിയും വാസുവിന് എതിരാണ്.
സ്വർണക്കട്ടിള പാളികൾ 'ചെമ്പു പാളികൾ' എന്ന് രേഖകളിൽ തിരുത്തൽ വരുത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചോദ്യം ചെയ്യലിൽ വാസുവിന് വ്യക്തമായ മറുപടി നൽകാനായില്ല. 'ഓർത്തെടുക്കാൻ കഴിയുന്നില്ല' എന്നും'ആരോഗ്യപ്രശ്നങ്ങളുണ്ട്' എന്നും പറഞ്ഞാണ് വാസു ഉദ്യോഗസ്ഥരോട് ഒഴിഞ്ഞുമാറിയത്. 2019 മാർച്ച് 18-നാണ് വാസു കട്ടിളപ്പാളികൾ ചെമ്പുപാളികൾ എന്ന് തിരുത്തിയെഴുതിയത്. തുടർന്ന് ഉദ്യോഗസ്ഥരുമായി ചേർന്ന് ഇത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തയക്കുകയായിരുന്നു. ഈ കട്ടിളപ്പാളികളിൽ നിന്ന് 409 ഗ്രാം സ്വർണ്ണമാണ് വേർതിരിച്ചെടുത്തത്. റാന്നി കോടതി അവധിയായതിനാലാണ് വാസുവിനെ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. റിമാൻഡ് കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് വാസുവിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പോലീസ് അപേക്ഷ നൽകും.
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി അന്വേഷണ സംഘത്തിൻ്റെ (SIT) റിമാൻഡ് റിപ്പോർട്ട്. വാസുവിനെ റിമാൻഡ് ചെയ്തുകൊണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവ തെളിഞ്ഞതായി എസ്ഐടി വ്യക്തമാക്കി.
വാസുവിൻ്റെ നിർദ്ദേശപ്രകാരമാണ് ഔദ്യോഗിക രേഖകളിൽ തിരിമറി നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. രേഖകളിൽ ഉണ്ടായിരുന്ന 'സ്വർണം പൊതിഞ്ഞ പാളികൾ' എന്ന ഭാഗം ഒഴിവാക്കി, പകരം 'ചെമ്പ് പാളികൾ' എന്ന് മാറ്റി എഴുതിച്ചേർത്തു. ഇതര പ്രതികളുമായി ചേർന്ന് എൻ. വാസു ഗൂഢാലോചനയിൽ പങ്കെടുത്തെന്നും തെളിഞ്ഞിട്ടുണ്ട്. സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള ഇടപെടൽ നടത്തിയത് വാസുവാണെന്നും ഇത് വഴി ദേവസ്വം ബോർഡിന് നഷ്ടവും പ്രതികൾക്ക് അന്യായമായ ലാഭവും ഉണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
എൻ. വാസുവിനെതിരായ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ടെന്ന് SIT കോടതിയെ അറിയിച്ചു. കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിൻ്റെ മൊഴിയാണ് വാസുവിനെതിരെ നിർണ്ണായകമായതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam