
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം വാഹനങ്ങളിൽ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകൾ ഒട്ടിക്കാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. മോട്ടോർ വെഹിക്കിൾ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ പ്രത്യേകിച്ച് എൻഫോഴ്സ്മെന്‍റിൽപ്പെട്ടവരും പൊലീസുകാരും വാഹനങ്ങൾ വഴിയിൽ പിടിച്ചുനിർത്തി കൂളിങ് ഫിലിമുകൾ വലിച്ചു കീറുന്ന പതിവുണ്ട്. അത് അപമാനിക്കുന്നതുപോലുള്ള പ്രവൃത്തിയാണ്. അതിനാൽ ഹൈക്കോടതി വിധി കൃത്യമായി പാലിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
മുൻപിലത്തെ ഗ്ലാസിൽ 70 ശതമാനവും സൈഡിലെ ഗ്ലാസിൽ 50 ശതമാനവും സുതാര്യത എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അതിനാൽ ആളുകളെ തടഞ്ഞുനിർത്തി ഫിലിം വലിച്ചുകീറരുത്. അകത്തിരിക്കുന്ന ആളെ തീരെ കാണാൻ കഴിയാത്ത വിധം ഡാർക്കായ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കിൽ പിഴ അടിക്കാം. അവരോട് തന്നെ കൂളിങ് ഫിലിം ഇളക്കിമാറ്റി വാഹനം കൊണ്ടുവന്ന് കാണിക്കാൻ ആവശ്യപ്പെടാം. ഗർഭിണികൾ, കുഞ്ഞുങ്ങൾ, ക്യാൻസർ പോലുള്ള രോഗമുള്ളവർ, വൃദ്ധർ എന്നിവരെ സംബന്ധിച്ച് വാഹനങ്ങളിലെ അസഹ്യമായ ചൂട് താങ്ങാനാവില്ല. കീമോ തെറാപ്പിയൊക്കെ കഴിഞ്ഞ് വരുന്നവരെ സംബന്ധിച്ച് വെയിൽ താങ്ങാനാവില്ല. അതുകൊണ്ടുതന്നെ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് മന്ത്രി പറഞ്ഞു.
മീറ്റർ പ്രകാരം വേണം പിഴ നൽകാൻ. അല്ലാതെ കണ്ണ് കൊണ്ട് കണ്ടിട്ട് ആളുകളെ ഉപദ്രവിക്കരുത്. എല്ലാ നിയമത്തിനും ഉപരിയാണ് മനുഷ്യത്വം എന്ന വികാരമെന്നും മന്ത്രി പറഞ്ഞു.
മോട്ടർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസരിച്ച് കൂളിങ് ഫിലിം പതിപ്പിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. അങ്ങനെ ചട്ടം പാലിച്ച് കൂളിങ് ഫിലിം പതിപ്പിച്ചതിന്റെ പേരിൽ വാഹനങ്ങൾക്ക് പിഴ ഈടാക്കാനാകില്ലെന്ന് ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. മോട്ടോർ വാഹന ചട്ടങ്ങളിലെ ഭേദഗതി പ്രകാരം വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകൾക്ക് പകരം സേഫ്റ്റി ഗ്ലേസിങ് ഉപയോഗിക്കാൻ അനുവാദമുണ്ടെന്ന് കോടതി പറഞ്ഞു. സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാവിനു മാത്രമല്ല വാഹന ഉടമയ്ക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam