ഡോ. ഡി ബാബു പോൾ അന്തരിച്ചു

Published : Apr 13, 2019, 01:20 AM ISTUpdated : Apr 13, 2019, 11:13 AM IST
ഡോ. ഡി ബാബു പോൾ അന്തരിച്ചു

Synopsis

ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശനിയാഴ്ച പുലർച്ചെ 1.15-നായിരുന്നു അന്ത്യം. കേരളം കണ്ട മികച്ച ഭരണ തന്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു ഡോ. ബാബു പോൾ.

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശനിയാഴ്ച പുലര്‍ച്ചെയാണ്  അന്ത്യം. അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു.

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തിൽ പി.എ.പൗലോസ് കോറെപ്പിസ്കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്‍റെ ജനനം. 21–ാം വയസ്സിൽ സർക്കാർ സർവീസിൽ പ്രവേശിച്ച ബാബുപോൾ 59–ാം വയസ്സിൽ ഐഎഎസിൽനിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്സ്‌മാൻ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറിൽ ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു. സിവിൽ സർവീസ് മേഖലയിൽ മിടുക്കരെ വളർത്തിയെടുക്കാനായി സ്ഥാപിച്ച കേരള സിവിൽ സർവീസ് അക്കാദമിയുടെ ‘മെന്റർ എമിരറ്റസ്’ ആയിരുന്നു

4000 ടൈറ്റിലുകളും ആറുലക്ഷം വാക്കുകളും ഉൾക്കൊള്ളുന്ന ‘വേദശബ്ദ രത്നാകര’മെന്ന ബൈബിൾ നിഘണ്ടു ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 2000–ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.  പരേതയായ അന്ന ബാബു പോൾ (നിർമല) ആണ് ഭാര്യ. മക്കൾ: മറിയം ജോസഫ് (നീബ), ചെറിയാൻ സി പോൾ (നിബു). മരുമക്കൾ: മുൻ ഡിജിപി എം കെ ജോസഫിന്റെ മകൻ സതീഷ് ജോസഫ്, മുൻ ഡിജിപി സി എ.ചാലിയുടെ മകൾ ദീപ. മുൻ വ്യോമയാന സെക്രട്ടറിയും യുപിഎസ്‌സി അംഗവും ആയിരുന്ന കെ റോയ് പോൾ സഹോദരനാണ്. 

PREV
click me!

Recommended Stories

ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു
കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്