
ദില്ലി: ദുരന്ത ബാധിതരായ കുരുന്നുകളെ കൈപിടിച്ചുയര്‍ത്താന്‍ ഡോ. കഫീല്‍ ഖാന്‍ വയനാട്ടിലേക്ക്. കുരുന്ന് മനസുകളിലുണ്ടായ മുറിവുണക്കാന്‍ സ്നേഹ ചികിത്സ തന്നെ വേണമെന്നും ഇതിനായി എത്രകാലം വയനാട്ടില്‍ തുടരാന്‍ സന്നദ്ധനാണെന്നും ഡോ. കഫീല്‍ ഖാന്‍ ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തെ കേന്ദ്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
ഗോരഖ് പൂരിലെ ബിആര്‍സി മെഡിക്കല്‍ കോളേജില്‍ ജീവവായു കിട്ടാതെ പിഞ്ച് കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ച സംഭവം പുറം ലോകത്തെത്തിച്ച് യുപി സര്‍ക്കാരിന്‍റെ കണ്ണിലെ കരടായി മാറിയ ആളാണ് ഡോ കഫീല്‍ ഖാന്‍. ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം നിലച്ചതോടെ കുഞ്ഞുങ്ങള്‍ പ്രാണവായുവിനായി കേണപ്പോള്‍, സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലണ്ടറുകള്‍ എത്തിച്ച് കുറച്ച് കുഞ്ഞുങ്ങളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു. എല്ലാം മികച്ചതെന്നവകാശപ്പെട്ടിരുന്ന സര്‍ക്കാര്‍ ആ സംഭവത്തോടെ നാണം കെട്ടു. വീഴ്ചവരുത്തിയവരുടെ പട്ടികയില്‍ പെട്ട് പ്രതികാരത്തിനിരയായ കഫീല്‍ ഖാനെ കാത്തിരുന്നത് നീണ്ട ജയില്‍ വാസം. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഡോക്ടര്‍. വയനാട്ടിലെ ദുരന്തത്തില്‍ നിരവധി കുട്ടികള്‍ക്ക് പ്രാണന്‍ നഷ്ടപ്പെട്ടത് കടുത്ത വേദനയായി. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട കുഞ്ഞുങ്ങളെ കാണാനും ആശ്വസിപ്പിക്കാനുമാണ് ഡോക്ടര്‍ അവിടേക്ക് പോകുന്നത്.
പരമാവധി സഹായമെത്തിക്കേണ്ട ഈ ഘട്ടത്തില്‍ കേന്ദ്രം കേരളത്തെ കുറ്റപ്പെടുത്തുന്ന നടപടി ഡോക്ടര്‍ അംഗീകരിക്കുന്നില്ല. തിങ്കളാഴ്ച വയനാട്ടിലെത്താനാണ് തീരുമാനം. മെഡിക്കല്‍ ക്യാമ്പ് സജ്ജമാക്കി അവിടെ തുടരാനാണ് താല്‍പര്യം. സംസ്ഥാന സര്‍ക്കാരിന്‍റേയും, എംപിമാരുടെയും പിന്തുണ തേടിയിട്ടുണ്ട്. കുഞ്ഞുമനസുകളിലുണ്ടായ വലിയ മുറിവില്‍ അല്‍പമെങ്കിലും സാന്ത്വനം പകരാനായാല്‍ സ്വയം ആശ്വാസമാകുമെന്ന് കൂടി കരുതുന്നു ഡോ. കഫീല്‍ ഖാന്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam