
തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കാനുള്ള പോരാട്ടത്തില്‍ കേരള പൊലീസിന് വലിയ പിന്തുണ നല്‍കുന്ന ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ പ്രതിസന്ധിയില്‍. ലോക്ക് ഡൗണ്‍ കാലത്ത് നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും കേടായ ഉപകരണങ്ങളുടെ ഭാഗങ്ങള്‍ ലഭ്യമല്ലാത്തതും ഇവര്‍ക്ക് വെല്ലുവിളിയാകുകയാണ്. ഏരിയൽ ഫോട്ടോഗ്രാഫി, ഏരിയൽ മാപ്പിംഗ്, സിനിമ, റിസർച്ച് ആൻഡ് ഡെവലപ്മെൻറ്, ആർസി ക്ലബ്ബുകൾ തുടങ്ങിയ വ്യത്യസ്ത മേഖലയിൽ നിന്നുള്ള ആളുകളാണ് പൊലീസിനായി കൊവിഡ് കാലത്ത് ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
കേരള പൊലീസ് സൈബർ ഡോമിന് വേണ്ടി സൂരജ്, ജാസിഫി, അഖില്‍, അനൂപ്, നിബിന്‍, സൂരജ് പി നാഥ് എന്നിവരടങ്ങുന്ന കോർ ടീമാണ് ഫോം എൻട്രി, കോര്‍നേഷൻ, ഡിപ്ലോയ്മെന്‍റ്, ഡ്യൂട്ടി എൻട്രി, സ്ക്രൂട്ടിനി എന്നീ ജോലികള്‍ ചെയ്യുന്നത്. ലോക്ഡൗൺ തുടങ്ങുന്നതിന് മുമ്പ് തന്നെ കോർ ടീം ഇത്തരത്തിൽ 14 ജില്ലകളിലും സംഘാടനം നടത്തുകയും നിരന്തര പ്രവർത്തനങ്ങൾ നടത്തിവരികയുമാണെന്നും ഡ്രോണ്‍ ഓപ്പറേറ്റേഴ്സ് കൂട്ടായ്മയായ 'സ്കൈലിമിറ്റി'ലെ അംഗം സൂരജ് സുകുമാരന്‍ പറയുന്നു .
'വൈറൽ ആകുന്ന ചില വീഡിയോ ക്ലിപ്പുകള്‍ക്കുപരി കേരളത്തിൽ 14 ജില്ലകളിലായി മുന്നൂറിലധികം ഡ്രോൺ വളണ്ടിയർമാർ ചെയ്യുന്ന സന്നദ്ധ സേവനം ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. കേരളത്തിലെ പൊലീസ് സംവിധാനത്തിന് വേണ്ടി മൂന്നു കോടിയിലേറെ രൂപയുടെ സന്നദ്ധ സേവനങ്ങളാണ് ഒരുക്കാൻ കഴിഞ്ഞത്. ഒരുപാട് ഡ്രോണുകൾ ഈ പ്രവർത്തനങ്ങൾക്കിടയിൽ ക്രാഷ് ആയിട്ടുണ്ട്. കസ്റ്റംസ് നിയന്ത്രണങ്ങൾ മൂലം ഉപകരണങ്ങളുടെ ഭാഗങ്ങൾ ലഭ്യമല്ല. കേരളത്തിലെ 350ഓളം ഡ്രോൺ ഓപ്പറേറ്റർമാർ തങ്ങളുടെ സേവനം തികച്ചും സൗജന്യമായാണ് കേരള പൊലീസിന് വേണ്ടിയും പൊതുസമൂഹത്തിനു വേണ്ടിയും നൽകിയിരിക്കുന്നത്'- സൂരജ് വ്യക്തമാക്കി.
ഉപജീവനമാർഗ്ഗം പോലും നിലച്ചുപോയ ഈ അവസരത്തിൽ തങ്ങള്‍ക്ക് വേണ്ട സഹായം ലഭിക്കുന്നില്ലെന്നാണ് സൂരജ് ഉള്‍പ്പെടുന്ന ഡ്രോണ്‍ ഓപ്പറേറ്റേഴ്സ് കൂട്ടായ്മയ്ക്ക് പറയാനുള്ളത്.
'സ്കൈലിമിറ്റ്', 'പിഎസിഎ'(പ്രൊഫഷണല്‍ ഏരിയല്‍ സിനിമാട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍) എന്നീ കൂട്ടായ്മകള്‍ ചേര്‍ന്നാണ് ഇപ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി പ്രവര്‍ത്തിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam