
തിരുവനന്തപുരം: പാറശാലയിൽ ക്വാറി ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. ദീപുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച സര്‍ജ്ജിക്കല്‍ ബ്ലേഡ് വില്‍പന നടത്തിയ ബ്രദേഴ്‌സ് സര്‍ജിക്കല്‍സ് എന്ന സ്ഥാപനം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
കൊലപാതകം നടത്തിയ പ്രതി മലയം ചൂഴാറ്റുകോട്ട സ്വദേശി സജീകുമാര്‍ എന്ന ചൂഴാറ്റുകോട്ട അമ്പിളിക്ക് സര്‍ജിക്കല്‍ ബ്ലേഡും, ഗ്ലൗസും നല്‍കിയ സ്ഥാപന ഉടമ സുനില്‍കുമാര്‍ ഒളിവിലാണ്. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം സ്ഥാപനത്തിൽ പരിശോധന നടത്തിയത്.
പാറശാലയ്ക്ക് പുറമെ നെയ്യാറ്റിന്‍കരയിലും ഇവരുടെ സ്ഥാപനം ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്നു. ഇരു സ്ഥാപനങ്ങള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ അനധികൃതമായി വില്‍പന നടത്തിയതിനാണ് സ്ഥാപനത്തിനെതിരെ കേസ്. തിരുവനന്തപുരം അസിസ്റ്റന്റ് ഡ്രഗസ് കണ്‍ട്രോള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍മാരായ എസ്.അജി, മൈമൂണ്‍ഖാന്‍, വി.എന്‍.സ്മിത, എം.പ്രവീണ്‍ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam