
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണ പ്രതിസന്ധിക്കൊപ്പം റേഷൻ കടകളിലെ ഇ - പോസ് മെഷീൻ തകരാറിലായത് ഇരട്ടി പ്രഹരമായി. രാവിലെ എട്ട് മണിക്ക് കട തുറന്നത് മുതൽ മെഷീൻ പണിമുടക്കി. ഒടിപി വെരിഫിക്കേഷൻ വഴിയുള്ള വിതരണം മാത്രമാണ് നടന്നത്. പത്തരയോടെ പ്രശ്നം പരിഹരിച്ചു. വൈകുന്നേരം കൂടുതൽ ആളുകൾ സ്പെഷ്യൽ അരി അടക്കം വാങ്ങാൻ കടകളിലേക്ക് എത്തുമ്പോൾ വീണ്ടും മെഷീൻ പണിമുടക്കുമോ എന്ന ആശങ്കയില്ലാണ് വ്യാപാരികൾ.
ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെയാണ് സംസ്ഥാനത്ത് ഇ - പോസ് തകാറിലാവുന്നത്. ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, പത്ത് ശതമാനം കിറ്റ് മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. ഇന്നലെ രാത്രി പത്ത് മണി വരെയുള്ള കണക്ക് പ്രകാരം 62,231 കിറ്റുകളാണ് ആകെ വിതരണം ചെയ്‌തത്. സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാർഡ് ഉപഭോക്താക്കൾക്കാണ് കിറ്റ് നൽകേണ്ടത്. ഇന്നും നാളെയുമായി കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ ഉറപ്പ്.
ഇന്ന് ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കണമെന്ന് കർശന നിർദേശമുണ്ട്. ഇന്നലെ ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും, പായസം മിക്സും കറിപൊടികളും എത്താത്തത് പ്രതിസന്ധിയായിരുന്നു. മിൽമയുടെ പായസം മിക്‌സും, റെയ്ഡ്കോയുടെ കറി പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിംഗ് പൂർത്തിയാക്കാനാണ് നിർദേശം.