
പൊന്നാനി: കേരളത്തിനായുള്ള അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങൾ സ്വന്തം നിലയ്ക്ക് ഊർജ്ജിതമാക്കി മെട്രോമാൻ ഇ ശ്രീധരൻ. പദ്ധതിയുടെ ഔദ്യോഗിക ഓഫീസ് ഇന്ന് രാവിലെ ഒമ്പതോടെ മലപ്പുറം പൊന്നാനിയിൽ തുറക്കും. അദ്ദേഹം തന്നെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര ബജറ്റിൽ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമില്ലാത്തത് തന്നെ ബാധിക്കില്ലെന്നും, റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിലുള്ള സംശയങ്ങൾ ദൂരീകരിക്കാനാണ് ആദ്യഘട്ടത്തിൽ ഓഫീസ് ഉപയോഗിക്കുക. ഫെബ്രുവരി 15 മുതൽ പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ യോഗങ്ങൾ ആരംഭിക്കും. ആദ്യ യോഗങ്ങൾ മലപ്പുറത്തായിരിക്കും നടക്കുക. മലപ്പുറത്തിന് പിന്നാലെ അതിവേഗ റെയിൽ കടന്നുപോകുന്ന മറ്റ് ജില്ലകളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാൻ ഇ ശ്രീധരൻ തീരുമാനിച്ചിട്ടുണ്ട്.
ജനുവരി 16-ന് കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് ഇ ശ്രീധരൻ അറിയിച്ചു. പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് 3-4 ദിവസത്തിനുള്ളിൽ ഡിഎംആർസിക്ക് ലഭിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി റെയിൽവേ മന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പദ്ധതി വൈകുന്നതിന് പ്രധാന കാരണം സംസ്ഥാന സർക്കാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ-റെയിൽ വേണ്ടെന്ന് വെച്ചതായി ഔദ്യോഗികമായി കേന്ദ്രത്തെ അറിയിക്കാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. ഇത് പദ്ധതിക്ക് തിരിച്ചടിയാണ്. സർക്കാർ ഇപ്പോൾ പറയുന്ന ആർആർടിഎസ് പദ്ധതി വെറുമൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. അത് എന്തായാലും നടപ്പിലാകാൻ പോകുന്നില്ലെന്നും ഇ ശ്രീധരൻ പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam