
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയില്‍ വാരിക്കോരി മാർക്ക് ഇട്ടിട്ടല്ല വിജയ ശതമാനം കൂടിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എഴുതിയ ഉത്തരത്തിന് മാത്രമാണ് മാർക്ക് നല്‍കിയത്. വാരിക്കോരി മാർക്ക് ഇടുന്നു എന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ ഒറിജിനൽ ആണോ എന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്എസ്എൽസി പരീക്ഷയില്‍ വാര്‍ക്കോരി മാര്‍ക്ക് നല്‍കുന്നു എന്നായിരുന്നു പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പേരില്‍ പ്രചരിച്ച ശബ്ദരേഖയിലെ ആരോപണം. അതേസമയം, വിവാദത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രതികരിച്ചില്ല.
എസ്എസ്എൽസി പരീക്ഷയുടെ നിലവാരം മെച്ചപ്പെടുത്താൻ വേണ്ടിയാണ് പരിഷ്ക്കാരമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്ത വർഷം മുതൽ എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. ഓരോ വിഷയത്തിലും ജയിക്കാന്‍ 12 മാർക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം മുതൽ. എട്ടാം ക്ലാസ് വരെ എല്ലാവരെയും വിജയിപ്പിക്കുന്ന രീതി പുനഃപരിശോധിക്കുമെന്നും വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 99. 69 ശതമാനമാണ് 2023-24 വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം.
Also Read: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം; വിജയശതമാനത്തിൽ നേരിയ കുറവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam