
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ കിണറിൽ വീണയാളുടെ രക്ഷാദൗത്യം 45 മണിക്കൂർ പിന്നിടുന്നു. കിണറിലകപ്പെട്ട തൊഴിലാളിക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. 80 അടി താഴ്ചയിൽ മണ്ണ് നീക്കം ചെയ്തിട്ടും തൊഴിലാളിയെ പുറത്ത് എത്തിക്കാനായില്ല. ഫയർഫോഴ്സിനും എൻഡിആർഎഫിനും ഒപ്പം വിദഗ്ധരായ തൊഴിലാളികളും തിരച്ചിലിന് എത്തിച്ചേർന്നിട്ടുണ്ട്. മുക്കോലയിലെ രക്ഷാദൗത്യത്തിന് ആലപ്പുഴയിൽ നിന്നുള്ള 26 അംഗ സംഘമാണ് എത്തിയത്.
ജൂലൈ 8നാണ് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി കിണറ്റിലേക്ക് വീണത്. പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിയായ തൊഴിലാളി മഹാരാജ് അപകടത്തിൽപ്പെട്ടത്. ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കിണറ്റിലെ മണ്ണ് മാറ്റുന്ന ജോലികൾ നടന്നിരുന്നു. 90 അടിയോളം താഴ്ചയുള്ള കിണറ്റിൽ 20 അടിയോളം മണ്ണ് നിറഞ്ഞു കിടക്കുകയാണ്. കിണറ്റിൽ ഇപ്പോഴും മണ്ണിടിച്ചിൽ തുടരുകയാണ്.
രക്ഷാദൌത്യം 45 മണിക്കൂർ പിന്നിട്ടപ്പോള്‍ ദേശീയ ദുരന്ത നിവാരണ സേനയും വിദഗ്ധ തൊഴിലാളികളുമാണ് പങ്കാളിയായത്. കിണറില്‍ തൊഴിലാളി അകപ്പെട്ടതിന് പിന്നാലെ ഓടിയെത്തിയത് നാട്ടുകാരായിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയായതോടെ കൊല്ലം സ്വദേശികളായ മൂന്നുപേരായിരുന്നു കിണറില്‍ ഇറങ്ങിയത്. കിണര്‍ നിര്‍മ്മാണ രംഗത്തെ വിദഗ്ധ തൊഴിലാളികളായ ബാബു, ഷാജി, അജയൻ എന്നിവരായിരുന്നു അത്.
200 അടി വരെ ആഴമുള്ള കിണർ കുഴിച്ച് മുൻപരിചയം ഉള്ള സംഘത്തിന് വിഴിഞ്ഞത്തെ കിണർ വലിയൊരു വെല്ലുവിളി ആയിരുന്നില്ല. വിഴിഞ്ഞം സി.ഐ പ്രജീഷ് ശശിയുടെ നാട്ടുകാരാണ് ഇവർ. ഇദ്ദേഹത്തിന്‍റെ ആവശ്യപ്രകാരമാണ് ഇവര്‍ മുക്കോലയിലേക്ക് പാഞ്ഞെത്തിയത്. വന്ന ഉടനെ തന്നെ ബാബുവും ഷാജിയും കിണറിൽ ഇറങ്ങി ജോലികൾ തുടങ്ങി. 10 മണിക്കൂറോളം കിണറിനുള്ളിൽ ഫയർഫോഴ്സിൻ്റെ സഹായത്തോടെ പലകകൾ അടിച്ച് മണ്ണ് നീക്കം ചെയ്തത്. സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ ഇനിയും ഏതു സമയത്തും എവിടെയും ഓടിയെത്തുമെന്ന് മുക്കോലയില്‍ കിണറിനുള്ളില്‍ കുടുങ്ങിയ മഹാരാജനെ പുറത്തെടുക്കാന്‍ ഓടിയെത്തിയ കൊല്ലം ആയൂര്‍ അമ്പലംകുന്ന് സ്വദേശികള്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam