
തിരുവന്തപുരം: അധ്യാപികയെ ബലാത്സംഗം ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും കോടതി എൽദോസിന് മുന്നിൽ വച്ചിട്ടുള്ളത് കടുത്ത നിബന്ധനകൾ. 11 ഉപാധികളാണ് ജാമ്യം അനുവദിക്കുന്നതിനായി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നിർദേശിച്ചിട്ടുള്ളത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ പാടില്ല, കേരളം വിടരുത് തുടങ്ങി, പാസ്പോർട്ടും ഫോണും സറണ്ടർ ചെയ്യണം എന്നു വരെയുള്ള നിബന്ധനകൾ ഇതിലുൾപ്പെടുന്നു.
ജാമ്യ ഉപാധികൾ ഇവയൊക്കെ...
1. കേരളം വിട്ടുപോകരുത്
2. പാസ്പോർട്ട് സറണ്ടർ ചെയ്യണം
3. മൊബൈൽ ഫോൺ സറണ്ടർ ചെയ്യണം
4. പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാണോ പാടില്ല
5. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്
6. സാമൂഹിക മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിടരുത്
7. സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകണം
8. അന്വേഷണവുമായി സഹകരിക്കണം
9. അഞ്ച് ലക്ഷം രൂപ ജാമ്യത്തുക, അല്ലെങ്കിൽ തത്തുല്യമായ രണ്ട് ആൾ ജാമ്യം
10. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ 10 ദിവസം സമയം
11. ഒക്ടോബർ 22നും നവംബർ 1നും ഇടയിൽ ഹാജരായാൽ മതി
'കേരളം വിടരുത്'; ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം
തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ചെയ്തതിനാണ് എൽദോസിനെതിരെ പൊലീസ് ആദ്യം കേസെടുത്തതെങ്കിലും യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. ജാമ്യ ഹർജിയിൽ വാദം പൂർത്തിയായതിന് പിന്നാലെ എൽദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തിയിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ എംഎൽഎ, ഒളിവിലിരുന്നാണ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത്. യുവതിയെ തട്ടിക്കൊണ്ട് പോയി ദേഹോപദ്രവം ഏൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് നിലവിൽ എംഎൽഎക്ക് മേലുള്ളത്.
'മുൻകൂർ ജാമ്യം ലഭിച്ചതിൽ സങ്കടം, പരാതിയിൽ ഉറച്ചു നിൽക്കുന്നു'
അതേസമയം എൽദോസിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സങ്കടമുണ്ടെന്ന് പരാതിക്കാരി പ്രതികരിച്ചു. പരാതിയിൽ ഉറച്ചു നിൽക്കുന്നതായും അവ വ്യക്തമാക്കി. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി പറഞ്ഞു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ കെപിസിസിക്ക് വിശദീകരണം നൽകി. നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എൽദോസിന്‍റെ വിശദീകരണം. പിആർ ഏജൻസി ജീവനക്കാരി എന്ന നിലക്കാണ് യുവതിയെ പരിചയപ്പെട്ടതെന്നും യുവതിക്കെതിരെ നിരവധി കേസുകളുടെന്നും എല്‍ദോസ് ആവർത്തിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam