
എറണാകുളം: ജൈവ സമ്പത്തിനെ തകർത്ത് എറണാകുളം വടക്കൻ പറവൂരിൽ കെഎസ്ഇബിയുടെ വൈദ്യുത ടവർ ഉയരുകയാണ്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 'ശാന്തിവനം' എന്ന ജൈവസമ്പത്ത് തകർത്താണ് വൈദ്യുതി ടവർ ഉയരുന്നത്. അപൂർവ സസ്യ സമ്പത്തിനെ തകർക്കുന്ന വൈദ്യുതി ബോർഡിന്‍റെ നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്.
എന്താണീ ശാന്തിവനം?
കാവും കുളങ്ങളും ചേരുന്ന ഒരു സ്വാഭാവിക ആവാസവ്യവസ്ഥയാണ് ശാന്തിവനം. ഇതൊരു സ്വകാര്യ വനമാണ്. അതായത് സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണ് ഈ ജൈവസമ്പത്ത്. എന്നാൽ വഴികുളങ്ങര ഗ്രാമത്തിന്‍റെ മാത്രമല്ല ചുറ്റുമുള്ള പ്രദേശങ്ങളുടെയും ജീവവായുവാണ് ശാന്തിവനം. കരിമ്പനയും കാട്ടിലഞ്ഞിയും ആറ്റുപേഴുമടക്കം നിരവധി കാട്ടുമരങ്ങൾ, കൂടാതെ പേര, ചാമ്പ, ചെറി, ആത്ത, നെല്ലിപ്പുളി, മംഗോസ്ടിന്‍, വിവിധയിനം പ്ലാവുകൾ, മാവുകൾ അങ്ങനെ നാട്ടുമരങ്ങൾ, നൂറുകണക്കിന് ഔഷധ സസ്യങ്ങൾ ഉൾപ്പെടെ അപൂർവ്വമായ സസ്യ ജീവജാലങ്ങൾ രണ്ടേക്കറിൽ വ്യാപിച്ച് കിടക്കുന്ന ശാന്തി വനത്തിലുണ്ടെന്ന് നിരവധി പരിസ്ഥിതി പഠനങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ശാന്തിവനത്തിലെ ജൈവവൈവിദ്ധത്തിൽ നിന്ന്
നാകമോഹൻ, പിറ്റ, സൈബീരിയൻ കൊക്കുകൾ, വെരുക്, തച്ചൻകോഴി, അണ്ണാൻ, മരപ്പട്ടി, പലയിനം ശലഭങ്ങൾ, തുമ്പികൾ, ഇന്ത്യൻ ബുൾ ഫ്രോഗ് അടക്കമുള്ള വിവിധയിനം തവളയിനങ്ങൾ, ജലജീവികൾ, മത്സ്യങ്ങൾ, പാമ്പുകൾ, പതിവായെത്തുന്ന നിരവധിയിനം ദേശാടനപ്പക്ഷികൾ, നൂറുകണക്കിന് ഷട്‍പദങ്ങൾ ഇവയൊക്കെ ഈ ആവാസവ്യവസ്ഥയിലുണ്ട്.
ശാന്തിവനത്തിലെ ജൈവ വൈവിദ്ധ്യത്തിൽ നിന്ന്
നാടെങ്ങുമുള്ള സംരക്ഷിതവനങ്ങൾ വൻതോതിൽ നശിപ്പിക്കപ്പെട്ടപ്പോൾ രവീന്ദ്രനാഥ്, ജോൺസി ജേക്കബ്, ഡോ സതീഷ്‌കുമാർ തുടങ്ങിയ പരിസ്ഥിതിപ്രവർത്തകർ മുൻകൈയെടുത്താണ് ഈ ജൈവ വൈവിദ്ധ്യ മേഖലയെ ശാന്തിവനം എന്നു പേരിട്ട് സംരക്ഷിച്ചത്. വിവിധ പരിസ്ഥിതി പഠനപ്രവർത്തനങ്ങൾ ശാന്തിവനത്തിൽ നടത്താറുണ്ട്. സമീപമുള്ള സ്കൂളുകളിൽനിന്നും ഇവിടേക്ക് പഠനത്തിനായി വിദ്യാർത്ഥികളെ കൊണ്ടുവരുന്നതും പതിവാണ്.
ശാന്തിവനത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി ക്യാമ്പ്
എന്താണ് ശാന്തിവനം നേരിടുന്ന ഭീഷണി?
ശാന്തിവനത്തെ തകർത്തുകൊണ്ട് കെഎസ്ഇബിയുടെ വൈദ്യുതി ലൈനിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുകയാണ് ഇപ്പോൾ. മന്നം മുതൽ ചെറായി വരെയാണ് കെഎസ്ഇബിയുടെ 110 കെവി വൈദ്യുതി ലൈൻ പണികൾ നടക്കുന്നത്. ശാന്തിവനത്തിന്‍റെ ഒരു വശത്തുകൂടി നിർമ്മാണം നടത്താനാണ് അനുമതി നൽകിയതെന്ന് സ്ഥലമുടമ പറയുന്നു. എന്നാൽ അൻപതോളം മരങ്ങൾ മുറിച്ച് സ്ഥലത്തിന്‍റെ ഒത്ത നടുവിലാണ് ഇപ്പോൾ പണികൾ നടക്കുന്നത്. ശാന്തിവനത്തെ ബാധിക്കാത്ത തരത്തിലാണ് ആദ്യം പദ്ധതി തയ്യാറാക്കിയതെങ്കിലും പിന്നീട് പൊടുന്നനെ നിശ്ചയിച്ച വഴി മാറ്റി ജൈവവൈവിദ്ധത്തെ തകർക്കുന്നമട്ടിൽ ഒത്ത നടുവിലൂടെ നിർമ്മാണം തുടങ്ങുകയായിരുന്നു. ടവർ പോസ്റ്റിനായുള്ള പൈലിംഗ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
ശാന്തിവനത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ
എന്നാൽ ടവർ നിർമ്മിക്കാൻ സ്ഥലമുടമ വർഷങ്ങൾക്ക് മുമ്പുതന്നെ അനുമതി നൽകിയിരുന്നുവെന്നാണ് കെഎസ്ഇബി പറയുന്നത്. ശാന്തിവനം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കെഎസ്ഇബിക്കെതിരെ സ്ഥലമുടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഹരിതകേരളം മിഷനും ഇക്കാര്യം കാട്ടി നിവേദനം നൽകിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam