
തിരുവനന്തപുരം: ഏത് അടിയന്തര സാഹചര്യത്തിലും സഹായം തേടാന്‍ ഇനി 112 എന്ന നമ്പരില്‍ വിളിച്ചാല്‍ മതി. പുതിയ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
അത്യാവശ്യഘട്ടങ്ങളില്‍ പൊലീസിനെ വിളിക്കാൻ 100 അല്ല 112 ആണ് ഇനി ഡയൽ ചെയ്യേണ്ടത് . ഫയർഫോഴ്സിന്റെ 101ഉം അധികം വൈകാതെ പഴങ്കഥയാകും. ആരോഗ്യരംഗത്തെ സേവനങ്ങൾക്കുളള 108, കുട്ടികൾക്ക് സഹായം നൽകുന്ന 181 എന്നിവയും ഉടൻ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ ഭാഗമാകും. എല്ലാ അടിയന്തരസേവനങ്ങൾക്കും രാജ്യവ്യാപകമായി ഒറ്റ നമ്പര്‍ ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് സംസ്ഥാനത്തും ഈ സംവിധാനം നിലവിൽ വന്നത്
പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്കാണ് സന്ദേശമെത്തുക. ജിപിഎസ് വഴി പരാതിക്കാരന്‍റെ സ്ഥലം മനസിലാക്കാനാകും. അതത് ജില്ലകളിലെ കൺട്രോൾ റൂം സെന്ററുകൾ വഴി കൺട്രോൾ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധപ്പെടുത്തിയതിനാൽ ഉടനടി സേവനം കിട്ടും. 112 ഇന്ത്യ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും കമാൻഡ് സെൻററിന്‍റെ സേവനം ഉപയോഗിക്കാം. ഈ ആപ്പിലെ പാനിക് ബട്ടണിൽ അമർത്തിയാൽ പൊലീസ് ആസ്ഥാനത്തെ സെന്ററിൽ സന്ദേശം ലഭിക്കും. അവിടെ നിന്ന് ഈ നമ്പറിലേക്ക് തിരികെ വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
സി ഡാക് ആണ് പദ്ധതിയുടെ നോഡൽ ഏജൻസി. 6.18 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam