
എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുള്ള ഗാനത്തേയും ആല്‍ബത്തേയും പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ രംഗത്ത്.ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ തെറ്റില്ല. പി ജയരാജൻ വിഷയത്തിൽ പാർട്ടി ശാസിച്ചത് പഴയ ചരിത്രമാണ്. അത് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള കേരള സിഎം എന്ന തട്ടുപൊളിപ്പൻ വീഡിയോ ഗാനം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിലാണ് ഇപിജയരാജന്‍റെ പ്രതികരണം. കൊവിഡിലെയും പ്രളയത്തിലെയും രക്ഷകനായി മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്ന ഗാനത്തില്‍ നിരവധി വിശേഷണങ്ങളും പിണറായി വിജയന് നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പാട്ട് എന്നാല്‍ ചില ഇടത് കേന്ദ്രങ്ങളില്‍ നിന്നടക്കം വിമർശനവും നേരിടുകയാണ്
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള മെഗാ തിരുവാതിര ഉണ്ടാക്കിയ വിവാദം കെട്ടടങ്ങുമ്പോഴാണ് പുതിയ പാട്ടിന്‍റെ രംഗപ്രവേശം. തീയില്‍ കുരുത്ത കുതിരയായും കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനായുമെല്ലാമാണ് പാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്.ബ്രണ്ണൻ കോളേജിലെ പിണറായിയുടെ പാര്‍ട്ടി പ്രവർത്തനവും വീഡിയോ ഗാനത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിവാദം ഗൂഢാലോചനയെന്ന വിമർശനത്തോടെയാണ് പാട്ടിന്‍റെ തുടക്കം.ലോക്സഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന് സിപിഎം തയ്യറെടുക്കുന്പോഴാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. വരികളും നൃത്തവുമെല്ലാം യുവാക്കളെ ലക്ഷ്യമിട്ടാണ് .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam