
കോട്ടയം: പുതുപ്പള്ളിയിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റ്ക്കാർ പോലും ഈ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡ് സതീശൻ. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടിയാൽ ദാർഷ്ട്യത്തിനും ധിക്കാരത്തിനും ഒരു താക്കീതാകുമെന്ന് യഥാർത്ഥ കമ്മ്യൂണിസ്റ്റുക്കാർ വിശ്വസിക്കുന്നുണ്ടെന്നും ഈ പോക്ക് പോയാൽ ബംഗാളിൽ സംഭവിച്ചത് പോലെ ഈ പാർട്ടിയെ പിണറായി കുഴിച്ച്മൂടും എന്ന് അവർ കരുതുന്നെന്നും വിഡി സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെയുള്ള വികാരം അതിശക്തമാണ്. ആ വികാരവും ഉമ്മൻ ചാണ്ടിയുടെ ഓർമ്മയും ചാണ്ടി ഉമ്മന്റെ സ്ഥാനാർത്ഥിത്വവും കൂടി ചേർന്നപ്പോഴാണ് ഞങ്ങൾ സ്വപ്നതുല്യമായ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതെന്ന് പറയുന്നതെന്നും വിഡി സതീശൻ കൂട്ടിചേർത്തു.
ഉമ്മൻ ചാണ്ടിയുടെ ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ പുറകിൽ ആരാണെന്ന് ആകെ അറിയാവുന്നത് മന്ത്രി വാസവനാണെന്നും സതീശൻ പറഞ്ഞു. വാസവൻ പറഞ്ഞ ആൾ പണ്ട് കോൺഗ്രസ്ക്കാരനായിരുന്നു എന്നാൽ ഇപ്പോൾ അയാൾ വാസവന്റെ കൂടെയാണ്. അതുകൊണ്ട് തന്നെ ഈ ഓഡീയോ ക്ലിപ്പിന് പുറകിൽ മന്ത്രി വാസവനാണ് വ്യക്തമാണെന്നും വിഡി സതീശൻ ആരോപിച്ചു. ഈ വിവാദം ആദ്യം ചർച്ച ചെയ്തപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇനി ഇതിനെക്കുറിച്ച് മിണ്ടില്ലെന്നാണ് പറഞ്ഞത് പക്ഷേ തെരഞ്ഞെടുപ്പിന്റെ അന്നത്തെ ദിവസം ഈ ആരോപണം വീണ്ടും ചർച്ചയാക്കുന്നതെന്തിനാണെന്നും വിഡി സതീശൻ പറഞ്ഞു.
Read More: ജനം വിധിയെഴുതുന്നു, ആരെ തുണയ്ക്കും പുതുപ്പള്ളി? 50 % കടന്ന് പോളിംഗ്, പ്രതീക്ഷയോടെ മുന്നണികൾ
അതേസമയം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉച്ചയ്ക്ക് 2 മണിവരെ അമ്പത് ശതമാനത്തിലേറെ പോളിംഗ് നടന്നു. രാവിലെ ഏഴുമണിക്ക് തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടു. . മികച്ച പോളിംഗ് രാവിലെ തന്നെ ദൃശ്യമായ സാഹചര്യത്തിൽ ശുഭ പ്രതീക്ഷയിലാണ് മുന്നണികൾ. മണ്ഡലത്തിൽ ചിലയിടങ്ങളിൽ ഇടയ്ക്ക് മഴ പെയ്തെങ്കിലും ഉച്ച സമയത്തും മിക്ക ബൂത്തുകളിലും ഭേദപ്പെട്ട പോളിംഗ് തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം പോളിംഗ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ഒന്നേമുക്കാൽ ലക്ഷത്തിലേറെ വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam