
കോഴിക്കോട്: തന്നെ എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ലത്തീഫ് തുറയൂർ. കോഴിക്കോട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വലിയ പ്രചാരണം നടക്കുകയാണ്. ആരാണ് പുറത്താക്കിയതെന്നോ എങ്ങനെയാണ് പുറത്താക്കിയതെന്നോ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
'എംഎസ്എഫ് ഉപദേശക സമിതി തന്നെ കേട്ടിട്ടില്ല. എനിക്കെതിരെ റിപ്പോർട്ട് ഉള്ളതായി അറിയില്ല. നടപടി എടുക്കുന്ന ആളുകൾ അക്കാര്യം പറയാൻ എന്തിന് മടിക്കുന്നു? ഹരിത വിവാദത്തിൽ എന്റെ നിലപാട് കൃത്യമായി അറിയിച്ചതാണ്. ആ പെൺകുട്ടികളുടെ അഭിമാനം സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാനെന്തിനാണ് ഈ സ്ഥാനത്തിരിക്കുന്നത്?' വിഷയം നേതാക്കന്മാരെയും അറിയിച്ചതാണെന്നും ലത്തീഫ് പറഞ്ഞു.
'മിനുട്സ് ബുക് നേരത്തെ നേതൃത്വത്തിന് കൈമാറിയതാണ്. അവർ അത് പൊലീസിന് നൽകുമെന്നാണ് തന്നെ അറിയിച്ചത്. ആ മിനിട്സ് ഇപ്പോഴും ഹാജരാക്കാത്തതിനാൽ ഇപ്പോഴും പോലീസ് എനിക്കെതിരെ നടപടികൾ തുടരുകയാണ്. അന്നത്തെ യോഗത്തിന്റെ മിനിട്സ് തിരുത്താൻ മുസ്ലിം ലീഗിലെ ചിലർ ആവശ്യപ്പെട്ടിരുന്നു. മിനിട്സ് നേതൃത്വത്തിന് കൈമാറിയതാണ്, അതിനു ശേഷം തിരുത്തിയോ എന്നറിയില്ല. തിരുത്തിയ മിനിട്സാണ് പോലീസിൽ ഹാജരാക്കുന്നതെങ്കിൽ ഒറിജിനലിന്റെ പകർപ്പ് പുറത്തുവിടുമെന്നും ലത്തീഫ് തുറയൂർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam