പോയ അരനൂറ്റാണ്ടിൽ താപനിലയിൽ ഉണ്ടായ വർധനയാണ് ഈ മാറ്റത്തിന് കാരണം. നാലു പതിറ്റാണ്ടിനിടെ അറബിക്കടലിൽ 1.4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടി. ഇത് കാരണം വരും വർഷങ്ങളിൽ കൂടുതൽ ചുഴലികൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം: കേരളം ഇനിയുള്ള കാലത്ത് കൂടുതൽ ചുഴലികാറ്റുകൾ നേരിടേണ്ടി വരുമെന്ന് വിദഗ്ധ മുന്നറിയിപ്പ്. അറബിക്കടലിന്‍റെ സ്വഭാവം പൂർണ്ണമായി മാറിക്കഴിഞ്ഞു. പേമാരിയും വെള്ളപ്പൊക്കവുമാണ് വരും വർഷങ്ങളിലും കാത്തിരിക്കുന്നതെന്ന് പ്രമുഖ സമുദ്രകാലാവസ്ഥാ ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ. റോക്സി മാത്യു കോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വർഷം ഒന്നോ രണ്ടോ ചെറിയ ചുഴലിക്കാറ്റുകൾ മാത്രം രൂപപ്പെട്ടിരുന്ന ആ പഴയ അറബിക്കടൽ മാറിക്കഴിഞ്ഞു. 2019 ൽ മാത്രം അറബിക്കടലിൽ ഉണ്ടായത് അഞ്ചു ചുഴലിക്കാറ്റുകൾ. മൂന്നു വർഷത്തിനിടെ പത്തു ചുഴലികൾ. കാലവർഷത്തിനു മുൻപുതന്നെ ചുഴലിക്കാറ്റ് ഉണ്ടാകുന്നത് ഇത് തുടർച്ചയായ നാലാം വർഷം. അറബിക്കടലിന്‍റെ ഈ മാറ്റം ആഴത്തിൽ പഠിച്ചയാളാണ് രാജ്യത്തെ പ്രമുഖ സമുദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞരിൽ ഒരാളും മലയാളിയുമായ ഡോക്ടർ റോക്സി മാത്യു കോൾ.
പോയ അരനൂറ്റാണ്ടിൽ താപനിലയിൽ ഉണ്ടായ വർധനയാണ് ഈ മാറ്റത്തിന് കാരണം. നാലു പതിറ്റാണ്ടിനിടെ അറബിക്കടലിൽ 1.4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടി. ഇത് കാരണം വരും വർഷങ്ങളിൽ കൂടുതൽ ചുഴലികൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വെള്ളപ്പൊക്കവും പേമാരിയും ഇനിയുള്ള വർഷങ്ങളിൽ കൂടുതലാകുമെന്നും ഡോക്ടർ റോക്സി മാത്യു കോൾ മുന്നറിയിപ്പ് നൽകുന്നു. കേരളം ഇപ്പോഴേ ഇതിനെ നേരിടാൻ മുന്നൊരുക്കം തുടങ്ങണം.
ന്യൂനമർദം അതിതീവ്ര ചുഴലിയാകാൻ എടുക്കുന്ന സമയവും കുറഞ്ഞു. കേരളതീരത്ത് നാശമുണ്ടാക്കിയ ഓഖിയടക്കമുള്ള ചുഴലികൾ മിന്നൽ വേഗത്തിലാണ് അതിതീവ്രമായത്. കനത്ത പേമാരികൾ ഇന്ത്യയിൽ മൂന്നിരട്ടിയായി കൂടി. ഒന്നുറപ്പ്, വരും വർഷങ്ങളിലും കേരളം അതിശക്തമായ ചുഴലിക്കാറ്റുകൾ നേരിടേണ്ടി വരും. തയാറെടുപ്പുകൾ ഇപ്പോഴേ തുടങ്ങണം. തീരദേശങ്ങളിൽ സ്ഥിരം അപകടമേഖലകളിൽ താമസിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കുന്നത് അടക്കം കേരളം ആലോചിക്കേണ്ടി വരുമെന്നാണ് വിദഗ്ധ മുന്നറിയിപ്പ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona