എഴുത്തച്ഛന്‍ പുരസ്കാരം ആനന്ദിന്

By Web TeamFirst Published Nov 1, 2019, 3:38 PM IST
Highlights

സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയാണ് പുരസ്ക്കാരത്തുക. വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛൻ പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ ആനന്ദിന്. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണിത്. സാംസ്ക്കാരിക മന്ത്രി എ കെ ബാലനാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് അ‌ഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്കാരം. വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 

കേന്ദ്ര കേരളാ സാഹിത്യ അക്കാദമി പുരസ്കാരങ്ങളും വയലാർ അവാർഡും നേടിയിട്ടുള്ള ആളാണ് ആനന്ദ്. ഗോവർദ്ധന്‍റെ യാത്രകൾ, മരണ സർട്ടിഫിക്കറ്റ്, ആൾക്കൂട്ടം, മരുഭൂമികൾ ഉണ്ടാകുന്നത്, ജൈവമനുഷ്യൻ തുടങ്ങിയവയാണ് ആനന്ദിന്‍റെ പ്രധാന കൃതികൾ. എഞ്ചിനീയറിങ് ബിരുദധാരിയായ പി സച്ചിദാനന്ദൻ എന്ന ആനന്ദ് കേന്ദ്രജലകമ്മീഷനിൽ നിന്ന് പ്ലാനിങ് ഡയറക്ടായി വിരമിച്ചു. ശിൽപകലയിലും വൈദഗ്ധ്യമുള്ള അദ്ദേഹമുണ്ടാക്കിയ ശിൽപങ്ങളാണ് അദ്ദേഹത്തിന്‍റെ പല പുസ്തകങ്ങളുടെയും മുഖചിത്രമായിട്ടുള്ളത്.

എഴുത്തച്ഛൻ പുരസ്കാരം മുൻ ജേതാക്കൾ

ശൂരനാട് കുഞ്ഞൻപിള്ള ( 1993 )

തകഴി ശിവശങ്കരപ്പിള്ള ( 1994 )

ബാലാമണിയമ്മ ( 1995 )

കെ എം ജോർജ് ( 1996 )

പൊൻകുന്നം വർക്കി( 1997 )

എം പി അപ്പൻ ( 1998 )

കെ പി നാരായണ പിഷാരോടി ( 1999 )

പാലാ നാരായണൻ നായർ ( 2000 )

ഒ വി വിജയൻ ( 2001 )

കമല സുരയ്യ (മാധവിക്കുട്ടി) ( 2002 )

ടി പത്മനാഭൻ ( 2003 )

സുകുമാർ അഴീക്കോട് ( 2004 )

എസ് ഗുപ്തൻ നായർ ( 2005 )

കോവിലൻ ( 2006 )

ഒ എൻ വി കുറുപ്പ് ( 2007 )

അക്കിത്തം അച്യുതൻ നമ്പൂതിരി ( 2008 )

സുഗതകുമാരി ( 2009 )

എം ലീലാവതി ( 2010 )

എം ടി വാസുദേവൻ നായർ ( 2011 )

ആറ്റൂർ രവിവർമ്മ ( 2012 )

എം കെ സാനു ( 2013 )

വിഷ്ണുനാരായണൻ നമ്പൂതിരി ( 2014 )

പുതുശ്ശേരി രാമചന്ദ്രൻ ( 2015 )

സി രാധാകൃഷ്ണൻ ( 2016 )

കെ സച്ചിദാനന്ദൻ ( 2017 )

എം മുകുന്ദന്‍ ( 2018 )

click me!