
തൃശ്സൂർ: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഫൈസൽ ഫരീദിന്റെ തൃശ്ശൂരിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. ഒന്നര വർഷമായി ഫൈസൽ ഇവിടേക്ക് വന്നിട്ട്. ആദ്യം വീട് പൂട്ടി സീൽ വെക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ പക്കൽ താക്കോൽ ഉണ്ടെന്ന് മനസിലാക്കി വീട് തുറക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് കസ്റ്റംസ് സംഘം കയ്‌പമംഗലം മൂന്ന് പീടികയിലുള്ള വീട്ടിലെത്തിയത്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ സീൽ വെച്ച് മടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ഇവരുടെ പക്കൽ താക്കോലുണ്ടെന്ന് മനസിലായത്. ഇതോടെയാണ് വീട് തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചത്.
ഒന്നര വർഷമായി ഫൈസൽ ഫരീദ് ഇവിടേക്ക് വന്നിട്ടില്ല. ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇവിടെയുണ്ടായിരുന്നെങ്കിലും ഇവരും ഇവിടെ ഇപ്പോൾ താമസിക്കുന്നില്ല. ഒന്നര മാസം മുൻപ് ഫൈസലിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഫൈസലിനെ കുറിച്ചുള്ള വിവരങ്ങൾ ബന്ധുക്കളോട് അന്വേഷണ സംഘം ചോദിച്ചു. നാടുമായി ഫൈസലിന് കാര്യമായ ബന്ധങ്ങളില്ലെന്നായിരുന്നു ബന്ധുക്കളുടെ മൊഴി.
രണ്ട് നില വീടിന്റെ എല്ലാ മുറിയിലും കസ്റ്റംസ് സംഘം കയറി പരിശോധിച്ചു. വീട് സീൽ വെച്ച് പൂട്ടിയ ശേഷം ഫൈസലിനെ നാട്ടിലെത്തിച്ച് പരിശോധന നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. കേസിൽ ഒന്നാം പ്രതി സരിത്തിനെ എൻഐഎ കോടതിയിൽ ഹാജരാക്കി. കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതിയെ എൻഐഎ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളെ കോടതിയിൽ എത്തിച്ചത്. സരിത്തിന്റെ രണ്ടാമത്തെ കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam