
ദില്ലി: കൊവിഡ് ബാധിച്ച സിദ്ദിഖ് കാപ്പന് കൃത്യമായി ചികിത്സ ലഭിക്കുന്നില്ലെന്ന് ആവശ്യപ്പെട്ട് കുടുംബം. കാപ്പനെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണ്. ശുചിമുറിയിൽ പോകാൻ പോലും അനുവദിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു. കാപ്പന്റെ ആരോഗ്യസ്ഥിതി മോശമായി കൊണ്ടിരിക്കുകയാണ്. കൃത്യമായ ചികിത്സ നൽകണമെന്നും ഇപ്പോഴുള്ള ആശുപത്രിയിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് കാപ്പന്റെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചു.
ചങ്ങലകൊണ്ടാണ് കാപ്പനെ കട്ടിലിൽ കെട്ടിയിട്ടിരിക്കുന്നതെന്ന് കാപ്പന്‍റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് ദിവസമായി ഇതാണ് അവസ്ഥ. മൂത്രമൊഴിക്കാനായി കുപ്പിയാണ് നൽകിയതെന്നും കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് പറയുന്നു. നല്ല പരിചരണമാണ് ലഭിക്കുന്നതെന്നാണ് ജയിൽ അധികൃതർ പറയുന്നത്. എന്നാൽ കാപ്പൻ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് ഈ കാര്യങ്ങളെല്ലാം പറഞ്ഞതെന്നും ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം സിദ്ദിഖിന് കൊവിഡ് സ്ഥിരീകരിച്ച വിവരം അഭിഭാഷകനാണ് കുടുംബത്തെ വിവരമറിയിച്ചത്.
ജയിലില്‍ കഴിയുന്ന അന്‍പതോളം പേര്‍ക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് കാപ്പനും രോഗം സ്ഥിരീകരിച്ചത്. മഥുര ജയിലാശുപത്രിയില്‍ കഴിയുന്ന കാപ്പന്‍റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് കെയുഡബ്ല്യൂജെ ദില്ലി ഘടകം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കടുത്ത പ്രമേഹമടക്കം ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന കാപ്പനെ വിദഗ്ധ ചികിത്സക്കായി ദില്ലിയിലേക്ക് മാറ്റണമെന്നും കത്തിലാവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കാപ്പനെ മഥുര ജയിലില്‍ നിന്ന് യുപിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam