കൊടുംതണുപ്പിൽ നിശ്ചയദാർഢ്യത്തോടെ കർഷകർ, കൊവിഡിന് പുറമെ പകർച്ച വ്യാധികൾക്ക് സാധ്യത

By Web TeamFirst Published Dec 20, 2020, 7:05 AM IST
Highlights

കൊവിഡ് വ്യാപനവും, അതിശൈത്യവും, പകർച്ചവ്യാധി സാധ്യതയും അറിയാഞ്ഞിട്ടല്ല. സമരം ചെയ്തില്ലെങ്കില്‍ ജീവിത മാര്‍ഗം ഇല്ലാതാകുമോയെന്ന ഭയമാണ് കൊടി പിടിപ്പിച്ചതെന്ന് കർഷകര്‍ പറയുന്നു

ദില്ലി: അതിശൈത്യത്തിന്‍റേയും ആരോഗ്യപ്രശ്നങ്ങളുടെയും നടുവിലും കർഷക സമരം ഒരു മാസത്തോട് അടുക്കുകയാണ്. കൊവിഡിന് പുറമേ മറ്റ് പകർച്ചവ്യാധികൾ പടരാൻ ഉള്ള സാധ്യത തള്ളിക്കളയാൻ ആകില്ലെന്നാണ് ആരോഗ്യപ്രവർത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. സമരത്തിനിടെ ഇതുവരെ 33 കര്‍ഷകരാണ് മരണപ്പെട്ടത്. ജീവത്യാഗം ചെയ്ത കര്‍ഷകര്‍ക്ക് ഇന്ന് വിവിധ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ ആദരാജ്ഞലി അർപ്പിക്കും.

കൊവിഡ് വ്യാപനവും, അതിശൈത്യവും, പകർച്ചവ്യാധി സാധ്യതയും അറിയാഞ്ഞിട്ടല്ല. സമരം ചെയ്തില്ലെങ്കില്‍ ജീവിത മാര്‍ഗം ഇല്ലാതാകുമോയെന്ന ഭയമാണ് കൊടി പിടിപ്പിച്ചതെന്ന് കർഷകര്‍ പറയുന്നു. സമരം ആരംഭിക്കുമ്പോൾ കൊവിഡ് വ്യാപനമായിരുന്നു ആശങ്കയെങ്കിൽ മറ്റ് പകർച്ചവ്യാധികൾ ഉണ്ടാകുമോയെന്നാണ് ആരോഗ്യപ്രവർത്തകരുടെ ഇപ്പോഴത്തെ ആശങ്ക.

കർഷകരുടെ ആരോഗ്യം സംരക്ഷിക്കാനായി വിവിധ സാമൂഹ്യ സംഘടനകള്‍ പ്രധാന സമര കേന്ദ്രത്തില്‍ നിരവധി മെഡിക്കല്‍ സെന്‍ററുകള്‍ ആരംഭിച്ചിട്ടുണ്ട്. കർഷകരുടെ ആശങ്ക പരിഹരിച്ച് സമരം അവസാനിപ്പിക്കാന്‍ സ‍ർക്കാര്‍ തയ്യാറാകണമെന്നാണ് ഇവിടെ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും അഭ്യര്‍ത്ഥന. ഇതിനോടകം 33 കര്‍ഷകരാണ് വിവിധ രോഗങ്ങള്‍ കൊണ്ട് സമരവേദിയില്‍ മരിച്ചുവീണത്. കര്‍ഷക സമരത്തിനിടെ ബാബ റാം സിങ് എന്ന സിക്ക് പുരോഹിതന്‍ ആത്മഹത്യയും ചെയ്തു. 

click me!