'ഇ പി ആക്രമിച്ചതിന് തെളിവുണ്ട്',സഭയില്‍ മുഖ്യമന്ത്രി കള്ളം പറഞ്ഞു,നീതി ലഭിക്കില്ലെന്ന് ഉറപ്പായെന്ന് ഫര്‍സീന്‍

Published : Jul 07, 2022, 03:44 PM ISTUpdated : Jul 29, 2022, 12:27 PM IST
 'ഇ പി ആക്രമിച്ചതിന് തെളിവുണ്ട്',സഭയില്‍ മുഖ്യമന്ത്രി കള്ളം പറഞ്ഞു,നീതി ലഭിക്കില്ലെന്ന് ഉറപ്പായെന്ന് ഫര്‍സീന്‍

Synopsis

നിയമസഭയെ കബളിപ്പിക്കുന്ന കള്ളമാണ് മുഖ്യമന്ത്രി പറഞ്ഞത്. വിമാനത്തിൽ ഇ പി ജയരാജൻ ആക്രമിച്ചതിന് വീഡിയോ തെളിവുണ്ടെന്നും ഫര്‍സീന്‍ മജീദ്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസീൻ മജീദ്. ഇ പി ജയരാജനെതിരെ പരാതി നല്‍കിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം പച്ചക്കള്ളമെന്ന് ഫർസീൻ മജീദ് പറഞ്ഞു. വലിയതുറ പൊലീസ് സ്റ്റേഷനിൽ ജൂൺ 24 ന് പരാതി നൽകിയിരുന്നു. നിയമസഭയെ കബളിപ്പിക്കുന്ന കള്ളമാണ് മുഖ്യമന്ത്രി പറഞ്ഞത്. വിമാനത്തിൽ വെച്ച് ഇ പി ജയരാജൻ ആക്രമിച്ചതിന് വീഡിയോ തെളിവുണ്ട്. മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞതോടെ നീതി ലഭിക്കില്ലെന്ന് വ്യക്തമായി. തെളിവ് സഹിതം കോടതിയെ സമീപിക്കുമെന്നും ഫർസീൻ മജീദ് പറഞ്ഞു. 

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജനെതിരെ കേസ് എടുക്കില്ലെന്ന് സഭയില്‍ ഇന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതികൾ ചെയ്ത കുറ്റത്തിന്‍റെ ഗൗരവം കുറയ്ക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാൽ കേസില്ലെന്നാണ് നിയമസഭയിൽ പിണറായി രേഖാമൂലം നൽകിയ മറുപടി. തന്നെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ജയരാജൻ തടയാനാണ് ശ്രമിച്ചത്. യൂത്ത് കോൺഗ്രസുകാര്‍ കോടതിയിലോ പൊലീസിലോ ജയരാജനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നല്‍കിയ മറുപടിയിലുണ്ട്.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ കണ്ടത് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ യൂത്ത് കോൺഗ്രസുകാരെ തള്ളിവീഴ്ത്തുന്നതാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻ കുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോൾ ഇ പിക്കുമെതിരെ കേസ് എടുക്കണമെന്നായിരുന്നു കോൺഗ്രസ് ആവശ്യം. 
 

PREV
click me!

Recommended Stories

എട്ടാംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്
ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി വിമാന കമ്പനികൾ, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി; വലഞ്ഞ് യാത്രക്കാർ