പത്തിയൂർ സ്വദേശി രാജേഷിനെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുകാരി വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ആലപ്പുഴ: ആലപ്പുഴ പത്തിയൂരിൽ മദ്യലഹരിയിൽ ഏഴു വയസുകാരിയെ അച്ഛൻ ക്രൂരമായി മർദ്ദിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ രാജേഷിനെ കരീലകുളങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന ആളാണ് രാജേഷെന്നാണ് പൊലീസ് പറയുന്നു. ഇന്നലെയും മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ടു. തർക്കം മുറുകിയപ്പോൾ മൂന്നു കുട്ടികളിൽ ഇളയ മകളെ കാലിൽ തൂക്കി നിലത്ത് അടിക്കുകയായിരുന്നു. തലയിടിച്ച് വീണ കുട്ടിയെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പുലർച്ചെ ഒന്നരയോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തലയ്ക്കുള്ളിൽ രക്തസ്രാവം ഉണ്ടായതോടെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി രാജേഷിനെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കുട്ടിയുടെ അമ്മയുടേതടക്കം വിശദമായ മൊഴിയെടുത്ത ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് കരീലകുളങ്ങര പൊലീസ് അറിയിച്ചു.