ഫാത്തിമ ലത്തീഫിന്‍റെ മരണം; 'നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല', സിബിഐ അന്വേഷണത്തിന് എതിരെ കുടുംബം

By Web TeamFirst Published Jul 5, 2021, 7:38 AM IST
Highlights

ഫാത്തിമ ആത്മഹത്യചെയ്യില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. കേസ് ഉന്നതതല സംഘത്തിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

കൊല്ലം: മദ്രാസ്സ് ഐഐറ്റി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തിഫിന്‍റെ മരണത്തിലുള്ള സിബിഐ അന്വേഷണത്തില്‍ നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം. ഫാത്തിമ ലത്തീഫ് മദ്രാസ്സ് ഐഐറ്റി കാമ്പസ്സില്‍ വച്ച് കടുത്ത വിവേചനത്തിന് വിധേയമായന്നും മകളുടെ മരണം സംബന്ധച്ച് സിബിഐ നടത്തുന്ന അന്വേഷണം ഇപ്പോള്‍ മന്ദഗതിയിലാണന്നും ഫാത്തിമയുടെ അമ്മ ആരോപിച്ചു. 

ആറുമാസത്തിന് മുന്‍പാണ് മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടി ചെന്നൈയില്‍ നിന്നും സിബിഐ സംഘം ഫാത്തിമയുടെ കൊല്ലത്തെ വീട്ടില്‍ എത്തിയത്. ഫോൺ രേഖകള്‍ സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം കിട്ടാന്‍ വൈകുമെന്നാണ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളോട് പറഞ്ഞത്. തമിഴ്നാട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പ്രോജക്ട് അസോസിയേറ്റ് ഉണ്ണികൃഷ്ണനെ പോലെ തന്‍റെ മകളും കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ഫാത്തിമ ലത്തിഫിന്‍റെ അമ്മ പറഞ്ഞു. 

ഫാത്തിമ ആത്മഹത്യചെയ്യില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. കേസ് ഉന്നതതല സംഘത്തിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. 2019 നവംബറിലാണ് ഫാത്തിമയെ കോളജ് ഹോസ്റ്റലില്‍ തൂങ്ങിരിച്ച നിലയില്‍ കണ്ടെത്തിയത്. കാമ്പസ്സില്‍ നടക്കുന്ന ആത്മഹത്യകളെ കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!