പകര്‍ച്ചപ്പനി പ്രതിരോധം: ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ച് മന്ത്രി

Published : Jun 21, 2023, 05:48 PM IST
പകര്‍ച്ചപ്പനി പ്രതിരോധം: ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ച് മന്ത്രി

Synopsis

ആശുപത്രികള്‍ രോഗ കേന്ദ്രങ്ങളായി മാറാതിരിക്കാന്‍ എല്ലാവരും ഒരുപോലെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വീണാ ജോർജ്. 

തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധത്തിന് ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നെന്നും മന്ത്രി പറഞ്ഞു. ആവശ്യങ്ങളോട് ഡോക്ടര്‍മാരുടെ സംഘടനകള്‍ പൂര്‍ണ സഹകരണം ഉറപ്പ് നല്‍കിയെന്ന് മന്ത്രി അറിയിച്ചു. 

സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്ന് വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍ തുടങ്ങീ സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ വകുപ്പ് പരിശീലനം നല്‍കി വരുന്നു. ഏത് സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യണം എന്ന് നിര്‍ദേശവും നല്‍കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ കാമ്പയിനില്‍ സ്വകാര്യ ആശുപത്രികളും പങ്കാളികളാകണം. ആശുപത്രികള്‍ രോഗ കേന്ദ്രങ്ങളായി മാറാതിരിക്കാന്‍ എല്ലാവരും ഒരുപോലെ പ്രവര്‍ത്തിക്കണം. പകര്‍ച്ചപ്പനി ബാധിതരെ ചികിത്സിക്കാന്‍ കുറച്ച് കിടക്കകളെങ്കിലും പ്രത്യേകമായി മാറ്റിവയ്ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 

നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. തുടര്‍പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്തും. സംഘടനകളിലെ അംഗങ്ങളെ സജ്ജമാക്കുന്നതിനും ശരിയായ വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനുമുള്ള ബോധവത്ക്കരണത്തില്‍ പങ്കാളികളാകണം. ചികിത്സാ പ്രോട്ടോകോള്‍ നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി അറിയിച്ചു. പ്രായമായവര്‍, കുട്ടികള്‍ എന്നിവര്‍ ഈ കാലത്ത് മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്ന് യോഗം വിലയിരുത്തി. ഐഎംഎ, ഐഎപി, കെഎഫ്ഒജി, കെജിഎംഒഎ, കെജിഒഎ, കെജിഎംസിടിഎ തുടങ്ങിയ സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു.


പകര്‍ച്ചപ്പനി പ്രതിരോധം : കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി

തിരുവനന്തരപുരം: പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെങ്കിപ്പനിക്കെതിരെയും എലിപ്പനിക്കെതിരെയും അതീവ ജാഗ്രത വേണം. ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

''പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം. വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിര്‍ത്തരുത്. ചെടിച്ചട്ടികളിലും ഫ്രിഡ്ജിന്റെ ട്രേയിലും മറ്റും വെള്ളം കെട്ടിനില്‍ക്കാന്‍ ഇടവരുത്തരുത്. തോട്ടം മേഖല, നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ ഡ്രൈ ഡേ ആയി ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഘടനകളുടേയും പിന്തുണയുമുണ്ടാകണം. വളരെപ്പെട്ടെന്ന് ഗുരുതരമാകുന്ന രോഗമാണ് എലിപ്പനി. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഡോക്‌സിസൈക്ലിന്‍ സൗജന്യമായി ലഭ്യമാണ്.'' പകര്‍ച്ചപ്പനി ഒരു ഭീഷണിയായി വളരാതിരിക്കാന്‍ നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും സര്‍ക്കാരിന്റെ ഏകോപിതമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

  യുകെയില്‍ മലയാളി യുവാവിന്റെ കൊലപാതകം; പിടിയിലായ മലയാളിയെ അടുത്തവര്‍ഷം വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും