
വർക്കല: ഇടവ വെറ്റക്കട കടൽതീരത്ത് അനധികൃത മത്സ്യബന്ധനത്തെ ചൊല്ലി പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും തമ്മിൽ സംഘർഷം. അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ വലിയ ബോട്ട് ചെറുകിട മത്സ്യത്തൊഴിലാളികൾ തടയുകയും തുടർന്ന് പിടിച്ചെടുക്കുകയും ചെയ്തു. ബോട്ട് തടയാൻ ശ്രമിച്ച ചെറുകിട മത്സ്യത്തൊഴിലാളികളെ ബോട്ട് ജീവനക്കാർ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. വലിയ ബോട്ടുകളുടെ നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ പരമ്പരാഗത തൊഴിലാളികൾ കഴിഞ്ഞ ദിവസം തീരദേശ റോഡ് ഉപരോധിച്ചിരുന്നു. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും, ഇതിന് പിന്നാലെയും വലിയ ബോട്ടുകൾ തീരത്തോട് ചേർന്ന് എത്തിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു.
സംഭവസ്ഥലത്ത് അയിരൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചുവരികയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി തടസ്സപ്പെടുത്തുന്ന വലിയ ബോട്ടുകളുടെ അതിക്രമത്തിനെതിരെ ശക്തമായ നടപടി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പൊലീസ് ഇടപെടലിനെ തുടർന്ന് സംഘർഷാവസ്ഥയ്ക്ക് താൽക്കാലിക ശമനമുണ്ടായിട്ടുണ്ടെങ്കിലും പ്രദേശത്ത് ഇപ്പോഴും വൻതുടർ പ്രതിഷേധ സാധ്യത നിലനിൽക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam