
കൊച്ചി: ടെലികോം വകുപ്പിന്റെയും വിവിധ അന്വേഷണ ഏജൻസികളുടെയും ഇടപെടലിലൂടെ ഒൻപത് മാസത്തിനിടെ രാജ്യത്ത് 1400 കോടിയിലേറെ രൂപയുടെ സൈബർ തട്ടിപ്പുകൾ തടയാൻ കഴിഞ്ഞതായി ടെലികോം ഡയറക്ടർ ജനറൽ രമേശ്കുമാർ ഗോയൽ പറഞ്ഞു. ടെലികോം ദക്ഷിണ മേഖലാ വാർഷിക സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയ അഞ്ച് കോടിയിലധികം സംശയാസ്പദ ഫോൺ കണക്ഷനുകൾ രണ്ട് വർഷത്തിനിടെ റദ്ദാക്കി. നഷ്ടപ്പെട്ട 8.5 ലക്ഷം മൊബൈൽ ഫോണുകൾ പൊലീസ് ഇടപെടലിലൂടെ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനും ഒരാളുടെ പേരിൽ എത്ര കണക്ഷനുകളുണ്ടെന്ന് അറിയാനും സഹായിക്കുന്ന ‘സഞ്ചാർ സാഥി’ പോർട്ടൽ ഒരു പ്രധാന സംവിധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വർഷത്തിനിടെ 24 കോടി ആളുകൾ സഞ്ചാർ സാഥി പോർട്ടൽ സന്ദർശിച്ചതായും 1.9 കോടി പേർ ആപ്പ് ഡൗൺലോഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ കമ്മിഷൻ അംഗം ദേബ്കുമാർ ചക്രവർത്തി, കേരള ടെലികോം അഡീഷണൽ ഡയറക്ടർ ജനറൽ ബെന്നി ചിന്ന, ടെലികോം അഡീഷണൽ ഡയറക്ടർ ജനറൽ സുരേഷ് പുരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam