
ആലപ്പുഴ: പതിനഞ്ചോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ കായംകുളം ടൗൺ യുപി സ്കൂളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വെള്ളത്തിന്റെ സാമ്പിൾ ഉൾപ്പെടെ ശേഖരിച്ചു. ഭക്ഷണം പാകം ചെയ്ത അടുക്കളയിലും ആരോഗ്യ വകുപ്പ് സംഘം പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ അപാകതകൾ കണ്ടെത്തിയിട്ടില്ലെന്ന് ഹെൽത്ത് സൂപ്പർവൈസർ അബ്ദുൾ റഷീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്നലെ ഉച്ചക്ക് ശേഷം സ്കൂളിൽ നിന്ന് വന്നയുടനെ കുട്ടികൾക്ക് ഛർദ്ദി തുടങ്ങി. ആശുപത്രിയിൽ പോയെങ്കിലും രാവിലെ കുട്ടികൾ വീണ്ടും ഛർദ്ദിലും വയറുവേദനയും ഉണ്ടായി. കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് സ്കൂൾ പ്രധാനാധ്യാപിക മിനിമോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 629 ലേറെ കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. ഇതിൽ 15 പേർക്ക് മാത്രമാണ് അസുഖം ഉണ്ടായത്. താനുൾപ്പെടെ സ്കൂളിൽ നിന്നാണ് ഭക്ഷണം കഴിച്ചതെന്നും പ്രധാനാധ്യാപിക വിശദീകരിക്കുന്നു.
സംസ്ഥാനത്ത് ഭക്ഷ്യ പരിശോധന തുടരുന്നു; പഴകിയ ഭക്ഷണം പിടിച്ച കൂടുതൽ ഹോട്ടലുകൾക്ക് നോട്ടീസ്
സ്കൂളിൽ നിന്നും ഉച്ചഭക്ഷണമായി കഴിച്ച ചോറും സാമ്പാറുമാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് സംശയം. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.
റെയ്ഡ് തുടർന്ന് ആരോഗ്യവിഭാഗം; ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന, വൃത്തിയില്ലെങ്കിൽ കുടുങ്ങും
കൊട്ടാരക്കരയിലും ഭക്ഷ്യ വിഷബാധ
കൊട്ടാരക്കരയിൽ ഭക്ഷ്യ വിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് അങ്കണവാടി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് കുട്ടികളെയാണ് ആശുപത്രിയിലാക്കിയത്. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതോടെ രക്ഷിതാക്കളെത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ബന്ധുക്കൾ ആരോപിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. രക്ഷിതാക്കളും നഗരസഭ ഉദ്യോഗസ്ഥരും അങ്കണവാടിയിലെത്തി നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും പുഴുവരിച്ച അരി കണ്ടെത്തി. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സംഭവസ്ഥലത്ത് പൊലീസെത്തി. കൊട്ടാക്കര നഗരസഭ ചെയര്‍മാന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam