
തിരുവനന്തപുരം: ബഫർസോണിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇതിന് വേണ്ടി നിയമപരമായി പരമാവധി ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ഉപഗ്രഹ സര്‍വ്വ നടത്താന്‍ പ്രേരിപ്പിക്കപ്പെട്ടത് സുപ്രിം കോടതിയുടെ നിര്‍ദ്ദേശം പാലിക്കാന്‍ വേണ്ടി മാത്രമാണെന്ന് പലവട്ടം വ്യക്തമാക്കിയിരുന്നെന്നും എന്നാല്‍ അത് അശാസ്ത്രീയമാണെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെടുത്തതെന്നും മന്ത്രി ചൂണ്ടിക്കട്ടി.
ബഫര്‍ സോണ്‍ വിഷത്തില്‍ ഫീൽഡ് സർവേ തുടങ്ങാൻ തീയതി നിശ്ചയിക്കേണ്ട കാര്യമില്ല. പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പരാതി കിട്ടുന്ന മുറയ്ക്ക് സർവേ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. വാർഡ് അംഗം, വില്ലേജ്, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവര്‍ ചേർന്നാകും ഫീൽഡ് സർവേ നടത്തുക. നിലവിൽ പ്രസിദ്ധീകരിച്ച 2021 ലെ ഭൂപടവും സീറോ ബഫര്‍ സോണ്‍ റിപ്പോർട്ട് നോക്കിയും ജനങ്ങൾക്ക് പരാതി നൽകാവുന്നതാണ്. 28 ന് ഇതുസംബന്ധിച്ച ഹെല്പ് ഡസ്ക് തുടങ്ങും. എല്ലാ നടപടികളും ജനുവരി 7 ഓടെ തീർത്ത് റിപ്പോർട്ട് തയാറാക്കുമെന്നും വനം മന്ത്രി പറഞ്ഞു.
സർക്കാർ ഒരു രേഖ തയ്യാറാക്കിയാൽ അത് ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചാൽ വ്യത്യസ്ത അഭിപ്രായമുണ്ടാകാൻ ഇടയുണ്ട്. അതിനുള്ള അവസരം കൊടുത്ത് അതുകൂടി കേൾക്കണം. ഉപഗ്രഹ സർവ്വേ നടത്താൻ തീരുമാനിച്ചത് സുപ്രീംകോടതി നിലപാടിന്‍റെ ഭാഗമായിട്ടാണ് എന്ന് പലതവണ സർക്കാർ പറഞ്ഞതാണ്. ആദ്യം അത് തെറ്റ്. പിന്നീട് അത് ശരി എന്ന ഇരട്ടത്താപ്പാണ് എല്ലാറ്റിനും പ്രശ്നമെന്നും മന്ത്രി വിശദമാക്കി. ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന അത്തരം നിലപാടുകൾ സ്വീകരിക്കരുതെന്നും ആർക്കെങ്കിലും എന്തെങ്കിലും ആവലാതികൾ പറയാനുണ്ടോ എന്നത് അറിയാനാണ് സർവ്വേ പ്രസിദ്ധീകരിക്കുന്നത്. അല്ലാതെ സിനിമ കാണും പോലെ കൈയ്യടിച്ചു പോകാനല്ലെന്നും പൊതുസമൂഹത്തിന് എന്തെങ്കിലും പറയാനും കേൾക്കാനും ഉണ്ടെങ്കിൽ അത് അറിയിക്കാനാണ് ഇത്തരം സർവ്വേകൾ പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ കൂട്ടി ചേര്‍ത്തു.
കൂടുതല്‍ വായിക്കാന്‍: ബഫർ സോൺ: ഫീൽഡ് സർവ്വേ വേഗത്തിലാക്കും, സർക്കാർ നിലപാട് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് തന്നെ: മന്ത്രി രാജൻ