
തിരുവനന്തപുരം: കാട്ടാക്കട കോളേജിലെ വിദ്യാര്‍ത്ഥിയായ വിശാഖിനെ ആള്‍മാറാട്ടം നടത്തി കേരള യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ പങ്കെടുപ്പിക്കാനുള്ള നീക്കം വിവാദമായതോടെ സിപിഎമ്മും നടപടി തുടങ്ങി.വിശാഖിനെ ലോക്കൽ കമ്മറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.പ്ലാവൂർ ലോക്കൽ കമ്മറ്റി അംഗമായിരുന്നു വിശാഖ്.ജില്ലാ സെക്രട്ടേറിയറ്റ് നിർദേശപ്രകാരമാണ് നടപടി. സ്എഫ്ഐയുടെ തെരഞ്ഞെടുക്കപ്പെട്ട പദവികളില്‍ നിന്നും വിശാഖിനെ ഇന്നലെ ഒഴിവാക്കിയിരുന്നു.
കാട്ടാക്കട കോളേജ് പ്രിൻസിപ്പലിനെതിരെ ക്രിമിനൽ കേസ് എടുക്കണം
കേരളയൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തുന്നതിന് സഹായിച്ച കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത് ക്രിമിനൽ കേസ് എടുക്കണമെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള വിസിയോട് ആവശ്യപ്പെട്ടു..യൂണിവേഴ്സിറ്റി അധികൃതരുടെ ഒത്താശയോട് കൂടിയാണ് പ്രിൻസിപ്പൽ തിരിമറി നടത്തിയതെന്നും, അതുകൊണ്ടുതന്നെ അദ്ദേഹത്തെ പ്രിൻസിപ്പലിന്‍റെ ചുമതലയിൽ നിന്ന് തൽക്കാലം മാറ്റിനിർത്തി വിവാദം അവസാനിപ്പിക്കുവാൻ സിൻഡിക്കേറ്റ് തലത്തിൽ നീക്കങ്ങൾ നടക്കുന്നതായും ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വോട്ടവകാശമുള്ള കൗൺസിലർമാരുടെ പേരു വിവരം യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാതിരുന്നത് തിരിമറി നടത്തുന്നതിന് സഹായകമായി. ചില സ്വാശ്രയ കോളേജ് കളിൽ തെരഞ്ഞെടുപ്പ് നടത്താതെ പ്രിൻസിപ്പൽമാരെ സമ്മർദ്ദത്തിലാക്കി കൗൺസിലർമാരുടെ പേരുകൾ റിപ്പോർട്ട് ചെയ്തതായും ആക്ഷേപമുണ്ട്.